കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരി ദൃഷാന കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിന് ജാമ്യം. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അശ്രദ്ധ മൂലം ഉണ്ടായ മരണത്തിന് ഐപിസി 304 എ പ്രകാരം എടുത്ത കേസിലാണ് ജാമ്യം. വ്യാജ രേഖ ചമച്ച് ഇൻഷുറൻസ് തുക തട്ടിയ കേസിൽ ഷെജിലിന് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് പ്രതിയെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒമ്പത് വയസുകാരി ദൃഷാനയെ കോമയിലാക്കുകയും മുത്തശ്ശി ബേബിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലായത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പുറമേരി സ്വദേശി ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയും കേരളാ പൊലീസിന് കൈമാറുകയുമായിരുന്നു.






