ന്യൂഡൽഹി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ആൾമാറാട്ട തട്ടിപ്പുകേസിൽ കൂടുതൽ പേർ അറസ്റ്റിൽ. കേസിൽ ഇതുവരെ 24 പേരെ പൊലീസ് പിടികൂടിയതായി അധികൃതർ അറിയിച്ചു. 40 ലക്ഷം രൂപയുടെ ഇടപാടാണ് തട്ടിപ്പിനായി നടന്നതെന്നും, അറസ്റ്റിലായവർ സോൾവർ ഗ്യാങ്ങിലെ അംഗങ്ങളാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
അറസ്റ്റിലായവരിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. പരീക്ഷാകേന്ദ്രങ്ങളിലെ ബയോമെട്രിക് പരിശോധനയുടെ ചുമതലയുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യഥാർത്ഥ പരീക്ഷാർഥികൾക്ക് പകരം മറ്റുള്ളവരെ പരീക്ഷ എഴുതാൻ നിയോഗിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ബിഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് 12 പേരെ കൂടി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇതിനിടെ, ഉത്തർപ്രദേശിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ ഒരു വിദ്യാർത്ഥിയെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെയാണ് കസ്റ്റഡിയിലുള്ളത്.
അതേസമയം, നീറ്റ് പരീക്ഷയുടെ മൂല്യനിർണയ നടപടികൾ ആരംഭിച്ചതായി ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമമെന്നും അധികൃതർ വ്യക്തമാക്കി.






