നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ കൂടുതല്‍ സീറ്റ് വേണമെന്ന് മുസ്ലിംലീഗ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 25 സീറ്റ് ആയിരുന്നു ലീഗിന് നൽകിയിരുന്നത്. ഇത്തവണ 35 സീറ്റാണ് ലീഗ് ലക്ഷ്യം വെക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വോട്ട് കണക്കും വിജയിച്ച സീറ്റും ഒക്കെയാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ മുന്നോട്ട് വെക്കുന്ന കാരണം. ഈ മാസം അവസാനം ചേരുന്ന ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് ഉന്നത നേതാക്കള്‍ നല്‍കുന്ന സൂചന.നിലവിലെ സീറ്റുകള്‍ക്ക് പുറമെ 10 സീറ്റ് എങ്കിലും കുറഞ്ഞത് കൂടുതല്‍ വേണം എന്നാണ് ലീഗ് ആവശ്യം. അത്രയും നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഏഴ് സീറ്റ് എങ്കിലും കൂടുതല്‍ വേണം. അതില്‍ ഒരു വിട്ടുവീഴ്ചയും വേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
ഇരവിപുരം, തവനൂര്‍, നാദാപുരം, കരുനാഗപ്പള്ളി, പട്ടാമ്പി, കൊയിലാണ്ടി, കണ്ണൂര്‍, ആലുവ എന്നീ സീറ്റുകളാണ് ലീഗ് നോട്ടമിടുന്നത്. ഇതില്‍ ആലുവ വേണമെങ്കില്‍ കളമശേരിയുമായി വെച്ചുമാറാം എന്ന നിലപാടിലാണ്. ഇതിനൊപ്പം മാനന്തവാടി, കൂത്ത്പറമ്പ് എന്നീ മണ്ഡലങ്ങളും ലീഗ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും എന്നാണ് അറിയേണ്ടത്.തവനൂര്‍, പട്ടാമ്പി, ഇരവിപുരം, നാദാപുരം എന്നിവിടങ്ങളില്‍ മുസ്ലിംലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സീറ്റ് ലീഗിനാണ് എന്ന മട്ടില്‍ പ്രചരണം നടത്തുന്നുണ്ട്. കഴിഞ്ഞതവണ കിട്ടിയ പല മണ്ഡലങ്ങളും ലീഗിന് യാതൊരു ശക്തിയും ഇല്ലാത്ത ഇടങ്ങളാണ്. ആ മണ്ഡലങ്ങൾ കോൺഗ്രസുമായി വെച്ചുമാറുവാനും ആലോചന നടക്കുന്നുണ്ട്. തിരുവമ്പാടി പോലെയുള്ള സീറ്റുകൾ ഒരു കാരണവശാലും വേണ്ടെന്ന നിലപാടാണ് ലീഗിന്. അധികം സീറ്റുകൾ ലീഗ് നേരിട്ട് ആവശ്യപ്പെട്ടു തുടങ്ങിയിട്ടില്ല. സാമൂഹിക മാധ്യമ കൂട്ടായ്മകളിലാണ് ഇത്തരമൊരു നീക്കം തുടങ്ങിയത്.






