തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനമാകെ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളെ കണ്ടിട്ടില്ല. ധർമ്മടത്ത് ഭൂരിപക്ഷം വലിയ തോതിൽ കുറഞ്ഞതിന് പിന്നാലെ പിണറായിയിലെ വസതിയിൽ തുടരുകയായിരുന്നു അദ്ദേഹം. തുടർന്ന് രാജിക്കത്ത് ദൂതൻ വഴി രാജ്ഭവനിൽ എത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം.
തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഉടൻ ഉണ്ടാകില്ലെന്നും നാളെയും അദ്ദേഹം മാധ്യമങ്ങളെ കാണില്ലെന്നുമാണ് സൂചന. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരുന്നുണ്ട്. അതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാകുകയെന്ന് കരുതുന്നു.
അതേസമയം, പ്രതിപക്ഷത്തുള്ള എൽഡിഎഫിന്റെ അംഗബലം 35 ആയി ചുരുങ്ങിയ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ നേതൃപരമായ ചർച്ചകൾ സജീവമാണ്. ശക്തരായ നേതാക്കളുടെ അഭാവം എൽഡിഎഫിന് തിരിച്ചടിയാകുമോയെന്ന ആശങ്കയും ഉയരുന്നു.
മുഖ്യമന്ത്രി പദം രാജിവെച്ച സാഹചര്യത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്ന ചർച്ചയും ഉയർന്നിട്ടുണ്ട്. എന്നാൽ അതിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിക്കാത്ത പക്ഷം കെഎൻ ബാലഗോപാൽ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിൽ വരുന്നത്. പാർട്ടി മുഖ്യമന്ത്രിയുടെ അന്തിമ നിലപാട് അറിയുന്നതിനുശേഷമായിരിക്കും ഈ വിഷയത്തിൽ ഔദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിക്കുക.




