റിയാദ്: സൗദി അറേബ്യയിലെ കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം വിദഗ്ധർ അതീവ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 50 വയസ്സുകാരിയുടെ തലച്ചോറിലുണ്ടായിരുന്ന ഭീമൻ ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ദീർഘനാളായി പെരുമാറ്റ വൈകല്യങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, വിഭ്രാന്തി തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന രോഗിക്കാണ് ശസ്ത്രക്രിയയിലൂടെ ആശ്വാസമായത്.
വിശദമായ പരിശോധനകളിൽ രോഗിയുടെ തലച്ചോറിന്റെ മുൻഭാഗത്ത് 7.5 സെന്റീമീറ്റർ വലിപ്പമുള്ള ‘മെനിഞ്ചിയോമ’ ട്യൂമർ കണ്ടെത്തിയിരുന്നു. തലച്ചോറിലെ കോശങ്ങളിൽ ശക്തമായ സമ്മർദ്ദം സൃഷ്ടിച്ചിരുന്ന ട്യൂമർ മധ്യരേഖയുടെ സ്ഥാനചലനത്തിനും തലച്ചോറിലെ ദ്രാവകം നിറഞ്ഞ അറകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനും കാരണമായിരുന്നു.
ട്യൂമറിന്റെ വലിയ വലിപ്പവും അതിന്റെ സങ്കീർണമായ സ്ഥാനവും ശസ്ത്രക്രിയയെ അതീവ വെല്ലുവിളിയാക്കി. പ്രധാന രക്തക്കുഴലുകൾക്ക് സമീപമായിരുന്നു ട്യൂമറിന്റെ സ്ഥാനം. കൂടാതെ രോഗിക്ക് അഡ്രീനൽ ഗ്രന്ഥിയിലും ട്യൂമർ ഉണ്ടെന്ന സംശയം നിലനിന്നിരുന്നതിനാൽ ശസ്ത്രക്രിയയ്ക്കിടെ രക്തസമ്മർദ്ദത്തിൽ അപകടകരമായ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു.
ഇതെല്ലാം പരിഗണിച്ച് വിവിധ മെഡിക്കൽ വിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപവത്കരിച്ചാണ് ശസ്ത്രക്രിയ ആസൂത്രണം ചെയ്തത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിൽ ട്യൂമർ പൂർണമായും നീക്കം ചെയ്യാൻ ഡോക്ടർമാർക്ക് സാധിച്ചു.
രോഗിയുടെ നാഡീവ്യൂഹ പ്രവർത്തനങ്ങൾക്ക് യാതൊരു കേടുപാടും സംഭവിക്കാതെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുത്ത രോഗിക്ക് പുതിയ നാഡീവ്യൂഹ തകരാറുകളോ തളർച്ചയോ ഇല്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. മുൻപുണ്ടായിരുന്ന പെരുമാറ്റ വൈകല്യങ്ങളിലും ശാരീരിക ബുദ്ധിമുട്ടുകളിലും ശ്രദ്ധേയമായ പുരോഗതി ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.






