ബിജെപിയുടെ പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ ബിജെപിക്കുള്ളിൽ പടനീക്കമെന്ന് സൂചന. ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അന്ന് പാർട്ടിക്കുള്ളിൽ കലാപക്കൊടി ഉയർന്നിരുന്നു. ഒട്ടും രാഷ്ട്രീയ പക്വത ഉള്ള ആളല്ല പ്രശാന്തെന്നും അത് ബിജെപിക്ക് തിരിച്ചടികൾ സൃഷ്ടിക്കുമെന്നും മുതിർന്ന നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ആ മുന്നറിയിപ്പുകളെ അവഗണിച്ചായിരുന്നു സി കൃഷ്ണകുമാർ ഇടപെട്ട് പ്രശാന്തിനെ ബിജെപിയുടെ ജില്ലാ പ്രസിഡണ്ടായി അവരോധിക്കുന്നത്.
പതിറ്റാണ്ടുകളായി പാർട്ടിക്കുവേണ്ടി അഘോരാത്രം കഷ്ടപ്പെടുന്നവരെ മാറ്റിനിർത്തിയായിരുന്നു പ്രശാന്തിന്റെ നിയമനം. പ്രശാന്ത് ഈ നിലയിൽ മുന്നോട്ടു പോയാൽ ജില്ലയിൽ തന്നെ ബിജെപി ഇല്ലാതാകുമെന്നാണ് പാർട്ടിക്കാർ തന്നെ അടക്കം പറയുന്നത്. കുട്ടികളെ പോലെയാണ് അദ്ദേഹം ഇടപെടുന്നതെന്നും പക്വതയോടെ സമീപിക്കേണ്ട കാര്യങ്ങളിൽ തികഞ്ഞ അലംഭാവം ആണെന്നും പാർട്ടിക്കുള്ളിൽ തന്നെ വിമർശനവും ഉണ്ട്.
സൂചി കൊണ്ട് എടുക്കേണ്ട കാര്യങ്ങളെ തുമ്പ കൊണ്ട് എടുക്കുന്ന പ്രശാന്തിന്റെ മണ്ടൻ രാഷ്ട്രീയ ശൈലി ബിജെപി പരിഹാസങ്ങൾക്ക് പാത്രമാക്കുകയാണ്. പാലക്കാട് നൈപുണ്യ കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപക നേതാവിന്റെ പേരുനൽകിയതിലെ വിവാദങ്ങൾ പോലും വഴിതിരിച്ചുവിട്ടത് പ്രശാന്തിന്റെ പക്വതയില്ലാത്ത ഇടപെടലുകൾ ആയിരുന്നു. അതിൽ ആർഎസ്എസ് നേതൃത്വത്തിന് പോലും അനിഷ്ടം ഉണ്ടെന്നാണ് അറിയുന്നത്.
ഡോ. ഹെഡ്ഗേവറിനെ അനാവശ്യ ചർച്ചകളിലേക്ക് വലിച്ചിഴച്ചെന്നാണ് ആർഎസ്എസിന്റെ നിരീക്ഷണം. മാത്രവുമല്ല ആർഎസ്എസും അതിന്റെ നേതാക്കളും സ്വാതന്ത്ര്യ സമരത്തിൽ എവിടെയും പങ്കെടുത്തിട്ടില്ല എന്നുള്ള ചർച്ചയും സജീവമാകുവാൻ ഈ വിവാദങ്ങൾ കാരണമായെന്നും വിലയിരുത്തുന്നുണ്ട്. സ്വാതന്ത്ര്യ സമരകാലത്ത് ഡോ. ഹെഡ്ഗേവർ കോൺഗ്രസ് ആയിരുന്നുവെന്നും സ്വാതന്ത്ര്യസമരത്തിൽ അതുകൊണ്ട് ആർഎസ്എസുകാർ ആരും തന്നെ പങ്കെടുത്തിട്ടില്ലെന്നും പ്രശാന്ത് പലയാവർത്തി പറയാതെ പറഞ്ഞിട്ടുണ്ട്. ഇതിനെയെല്ലാം ശ്രദ്ധയോടെയാണ് ആർഎസ്എസ് നേതൃത്വം വീക്ഷിക്കുന്നത്.
പ്രശാന്തിന്റെ പ്രസംഗങ്ങളും പാർട്ടിക്ക് തലവേദനയായി മാറുന്നുണ്ട്. യാതൊരു പ്രകോപനവും കൂടാതെ ഭീഷണി, കൊലവിളി പ്രസംഗങ്ങളാണ് പ്രശാന്ത് പലപ്പോഴും നടത്താറുള്ളത്. തന്റെ എതിരായി ഉള്ളവർ ആ പ്രസംഗങ്ങളിൽ കയറിപ്പിടിക്കും എന്ന നിലയിലാണ് പ്രശാന്തിന്റെ പ്രകടനങ്ങൾ എങ്കിലും എതിർച്ചേരിയിൽ ഉള്ളവർ അവഗണിച്ചു വിടാറാണ് പതിവ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായിട്ടുള്ള ഭീഷണിപ്പെടുത്തലുകൾക്കും പ്രസംഗങ്ങൾക്കും പാടെ അവഗണിച്ചു കൊണ്ടുള്ള മറുപടിയായിരുന്നു രാഹുൽ നൽകിയത്.
മുൻപ് എമ്പുരാൻ സിനിമ റിലീസ് ചെയ്ത ദിവസവും പ്രശാന്ത് ബിജെപി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രശാന്ത് വർണ്ണനകളിലൂടെ പരമാവധി ചിത്രത്തെ പുകഴ്ത്തി സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു. കടുത്ത മോഹൻലാൽ ആരാധകനായ അദ്ദേഹം സഹപ്രവർത്തകരുടെ കമന്റുകൾ കണ്ടാണ് പറ്റിയ അമളി മനസ്സിലാക്കുന്നത്. പിന്നീട് ആ കുറിപ്പ് നിരവധി തവണ തിരുത്തുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ആണ് ഉണ്ടായത്. ഇതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വത ഇല്ലായ്മ ചൂണ്ടിക്കാട്ടുന്നതായിരുന്നു.
പാലക്കാട് നഗരസഭയിലെ ബിജെപിയുടെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ശിവരാജൻ. അദ്ദേഹം ഉൾപ്പെടെയുള്ളവർ പ്രശാന്തിന്റെ കടന്നുവരവിനെ എതിർത്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള വരും പ്രശാന്ത് ജില്ലാ പ്രസിഡന്റ് ആകുന്നതിനെതിരെ രംഗത്ത് വരുകയും ചെയ്തിരുന്നു. ആർഎസ്എസ് പ്രവർത്തകനായ അലക്സിനെ കൊലചെയ്ത കേസിലെ ഏഴാം പ്രതി കൂടിയാണ് പ്രശാന്ത്. ഇതും പാർട്ടിക്കാർക്കിടയിൽ നിലവിലെ ജില്ലാ പ്രസിഡന്റിനെതിരെ വിയോജിപ്പ് ഉണ്ടാകുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യർ ആയിരുന്നു ഈ വിഷയം പൊതുസമൂഹത്തോട് പങ്കുവെച്ചിരുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ എഫ്ഐആർ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് പ്രശാന്തിന്റെ കൊലപാതക ബന്ധം ചർച്ചയായത്. എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും പ്രതികരിക്കുവാൻ അദ്ദേഹം തയ്യാറായിട്ടില്ല. ദിനംപ്രതി വാർത്താസമ്മേളനങ്ങൾ വിളിച്ച്, അതിന്റെ റീലുകൾ ഇറക്കി, നടത്തവും ഓട്ടവും എല്ലാം പാട്ടുകൾ കോർത്തിണക്കി സ്വയം നേതാവ് ചമയുകയാണ് പ്രശാന്ത്. പ്രശാന്തിന്റെ കുട്ടിത്തം നിറഞ്ഞ കാട്ടിക്കൂട്ടലുകളിൽ സംസ്ഥാന നേതൃത്വത്തിന് പോലും പരാതി നൽകുവാൻ പാർട്ടിക്കുള്ളിൽ ഒരു കൂട്ടർ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്ന വിവരം. പാലക്കാട് ജില്ലയിലും കേരളത്തിലും ബിജെപിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഒന്നാണ് പാലക്കാട് നഗരം. അവിടെയാണ് കുട്ടിത്തം നിറഞ്ഞ കാട്ടിക്കൂട്ടലുകളിലൂടെ ജില്ലാ പ്രസിഡന്റ് പരിഹാസം സമ്പാദിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ ട്രോൾ പേജുകളിലെ ചിരി പടർത്തുന്ന മെറ്റീരിയൽ ആയി ബിജെപി ജില്ലാ പ്രസിഡന്റ് മാറുന്നതിൽ അണികൾക്കും കടുത്ത നിരാശയുണ്ട്.



