തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ സീറ്റ് നൽകാത്തതില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി. പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോയെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സ്ഥാനങ്ങളിൽ ഇനിയും ആര്യയെ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യ തന്റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റാന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ സംബന്ധിച്ച ചോദ്യത്തിന് വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപശബ്ദം ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചുു. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും. പക്ഷേ ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






