ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി അഭിഭാഷക എ.കെ. പ്രീതയെ നിയമിച്ചു. ഇടുക്കി പീരുമേട് സ്വദേശിയാണ് പ്രീത. കൊളീജിയം നൽകിയ ശുപാർശയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെയാണ് നിയമനം ഔദ്യോഗികമായത്.
അതേസമയം, പ്രീതയ്ക്കൊപ്പം കേരള ഹൈക്കോടതിയിലേക്ക് ജഡ്ജിയായി ശുപാർശ ചെയ്തിരുന്ന സുപ്രീം കോടതി സീനിയർ അഭിഭാഷക ലിസ് മാത്യുവിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല. കേന്ദ്ര സർക്കാർ അനുമതി വൈകുന്നതാണ് കാരണം എന്നാണ് സൂചന. കേരള ഹൈക്കോടതിയിൽ അനുവദനീയ ജഡ്ജിമാരുടെ എണ്ണം 47 ആണെങ്കിലും നിലവിൽ 38 ജഡ്ജിമാരാണ് സേവനത്തിലുള്ളത്. എ.കെ. പ്രീതയുടെ നിയമനത്തോടെ ഒഴിവുകളുടെ എണ്ണം 8 ആയി കുറയും.




