അബുദാബി: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയും എന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ ഹുസൈൻ ഹസൻ മിർസ. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നരേന്ദ്ര മോദി നടത്തുന്ന ഒരു ഫോൺ സംഭാഷണം പോലും പ്രശ്നപരിഹാരത്തിന് സഹായകരമാകാമെന്ന് അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുടെയും പൊതുസമൂഹത്തിന്റെയും ഇടയിൽ മോദിക്ക് വലിയ സ്വാധീനവും വിശ്വാസ്യതയും ഉള്ളതാണിതിന് കാരണം എന്നും മിർസ എൻഡിടിവിയോട് പറഞ്ഞു.
ഇറാനും ഇസ്രയേലുമായുള്ള മോദിയുടെ അടുത്ത ബന്ധം സമാധാന ശ്രമങ്ങൾക്ക് ശക്തി നൽകുമെന്നുമാണ് യുഎഇ സ്ഥാനപതിയുടെ വിലയിരുത്തൽ. ഈ സംഘർഷത്തിൽ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണക്കാൻ യുഎഇ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തിന്റെ മണ്ണ് മറ്റൊരു രാജ്യത്തെ ആക്രമിക്കാൻ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മിർസ വ്യക്തമാക്കി.
അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഖമനേയി ചുമതലയേറ്റിട്ടും മേഖലയിലെ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ദിവസം മധ്യ ഇറാനിലും ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഐക്യരാഷ്ട്രസഭയിൽ ഇറാൻ അംബാസഡർ നൽകിയ കണക്കുകൾ പ്രകാരം ഇതുവരെ 1,332 പൗരന്മാർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.






