തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിനുള്ളിൽ തുണിക്കഷണം തുന്നിക്കെട്ടിയതായി ആരോപിച്ച് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ പരാതി. കഴക്കൂട്ടത്തെ സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപ്പിഴവ് ആരോപണം ഉയർന്നിരിക്കുന്നത്. മേനംകുളം സ്വദേശിനിയായ ഷീബ പ്രമോദിന്റെ ശരീരത്തിലാണ് തുണിക്കഷണം കണ്ടെത്തിയത്.
2025 ഡിസംബർ 3-നാണ് ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ നടത്തിയത്. ഡിസംബർ 12-ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും ശസ്ത്രക്രിയ മുറിവ് പൂർണ്ണമായി ഭേദമാകാതെ പുണ്ണായി തുടരുകയായിരുന്നു. തുടർച്ചയായി വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷീബ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി.
അവിടെ നടത്തിയ പരിശോധനയിൽ മുറിവിന്റെ ഒരു ഭാഗത്ത് നിന്ന് നൂൽ പുറത്തേക്ക് വരുന്നത് കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിൽ പഞ്ഞിയും തുണിക്കഷണവും ഉണ്ടായിരുന്നതായി കണ്ടെത്തിയത്. പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി തുണിക്കഷണം പുറത്തെടുത്തു.
മൂന്ന് മാസത്തോളം ശക്തമായ വേദന അനുഭവിക്കേണ്ടിവന്നതായി ഷീബ പ്രമോദ് പറയുന്നു. സംഭവത്തിൽ ബന്ധപ്പെട്ട ആശുപത്രിക്കെതിരെ സംസ്ഥാന മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും അവർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.






