തിരുവനന്തപുരം: കേരളത്തിലെ നവോത്ഥാന നായകരുടെയും സാമൂഹ്യ പരിഷ്കർത്താക്കളുടെയും പേരിൽ 120 കോടിയുടെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രം. തൈക്കാട് അയ്യാഗുരുസ്വാമികൾ, മഹാത്മാ അയ്യങ്കാളി, അയ്യാ വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കെ.പി.കറുപ്പൻ, കവാരിക്കുളം കണ്ടൻ കുമാരൻ, ശുഭാനന്ദ ഗുരുദേവൻ, കുമാര ഗുരുദേവൻ തുടങ്ങിയവരുടെ പേരിലാണ് പദ്ധതി തയ്യാറാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരടക്കമുള്ളവരുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. അവശ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച മഹാത്മാക്കളുടെ ജീവിത ദർശനങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യമാക്കുന്നത്. അവർ പ്രവർത്തിച്ച രംഗങ്ങളിൽ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പഠന കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ക്ഷേമപ്രവർത്തന കേന്ദ്രങ്ങൾ, നൈപുണ്യവികസന തൊഴിൽ പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവ ആരംഭിക്കും.
മഹാത്മാക്കളുടെ ജന്മസ്ഥലവും പ്രവർത്തന കേന്ദ്രങ്ങളും സമാധിയിടങ്ങളും പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങളും പരിരക്ഷിക്കുന്നതിന് സഹായങ്ങൾ നൽകും. കൂടാതെ ജീവിത ചരിത്രവും ആശയദർശനങ്ങളും പ്രചരിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. 27ഓളം കൈത്തൊഴിലുകൾ ചെയ്യുന്നവർക്കായി വിശ്വകർമ്മയോജന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വിശ്വകർമ്മ വില്ലേജുകളുണ്ടാക്കി കല്ലിലും മണ്ണിലും തടിയിലും ലോഹത്തിലും മുളയിലും മറ്റും കൈത്തൊഴിൽ ചെയ്യുന്നവർക്കായി പ്രോജക്ടുകൾ നടപ്പാക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുവേണ്ടി കൂടുതൽ പദ്ധതികൾ കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.




