പട്ടാമ്പി: താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും എന്നും അങ്ങനെ തന്നെ തുടരുമെന്നും റിയാസ് മുക്കോളി. കോൺഗ്രസ് തനിക്ക് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്നറിഞ്ഞപ്പോൾ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും വിളിച്ചിരുന്നുവെന്നും എന്നാൽ സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം അപ്പോൾ തന്നെ നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി. താൻ ഒരിക്കലും അത്തരമൊരു തീരുമാനമെടുക്കില്ലെന്നും യുഡിഎഫ് നിർദ്ദേശിക്കുന്ന ഏത് മണ്ഡലത്തിലും പ്രചാരണത്തിന് ഇറങ്ങുമെന്നും റിയാസ് മുക്കോളി കൂട്ടിചേർത്തു.
140 മണ്ഡലങ്ങളിലും പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും സീറ്റ് കിട്ടാത്തതിനെ സംബന്ധിച്ച് വേദനിക്കുകയല്ല, മറിച്ച് പാർട്ടി നൽകിയ അവസരങ്ങളെക്കുറിച്ച് സന്തോഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പട്ടാമ്പിയിൽ മത്സരിച്ചപ്പോൾ തോറ്റാലും അവിടുത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് വാക്ക് നൽകിയിരുന്നു. ആ വാക്ക് പാലിച്ചുകൊണ്ട് ഇതുവരെ പട്ടാമ്പിയിൽ പ്രവർത്തിച്ചു.
പട്ടാമ്പിയിലെ പ്രത്യേക സാഹചര്യത്തിലാണ് ഷാഫി പട്ടാമ്പി വിമതനായതെന്നും അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും റിയാസ് മുക്കോളി പറഞ്ഞു. സിപിഎമ്മിന് സ്ഥാനാർത്ഥി ക്ഷാമമാണെന്നും ഇത് യുഡിഎഫിന്റെ സുനിശ്ചിത വിജയമാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.






