തൃശ്ശൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ കിടക്കയിൽ പാമ്പ് കണ്ടെത്തിയെങ്കിലും പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നാട്ടിക വടയേരി സ്വദേശി വൈശാഖിന്റെ മകൾ വൈഗാലക്ഷ്മി (15)യാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. എസ്.എസ്.എൽ.സി പരീക്ഷ വിജയത്തിന്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം.
ഒറ്റമുറി വീട്ടിൽ സഹോദരനൊപ്പം കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വൈഗാലക്ഷ്മിക്ക് ശനിയാഴ്ച രാത്രി ഒരുമണിയോടെ കഴുത്തിൽ തണുപ്പ് അനുഭവപ്പെട്ടു. കൈകൊണ്ട് പരിശോധിക്കുന്നതിനിടെ എന്തോ ഇഴയുന്നതായി തോന്നി. പാമ്പാണെന്ന് മനസ്സിലായതോടെ ധൈര്യത്തോടെ കൈകൊണ്ട് പിടിച്ച് നിലത്തേക്ക് എറിഞ്ഞ ശേഷം പെൺകുട്ടി നിലവിളിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ അച്ഛൻ വൈശാഖ് കുട്ടികളെ മാറ്റിനിർത്തി മുറി പരിശോധിച്ചു. കിടക്കയിലെ വിരി കുടഞ്ഞപ്പോൾ ചെറിയ അണലി പുറത്തേക്ക് ചാടി. തുടർന്ന് പാമ്പിനെ പിടികൂടി ഡബ്ബിയിലാക്കി. കൈയിൽ ചെറിയ മുറിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാമ്പുകടിയേറ്റോയെന്ന സംശയത്തിൽ വൈഗാലക്ഷ്മിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിശദ പരിശോധനയിൽ പാമ്പുകടിയേറ്റിട്ടില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന പ്രദേശത്തുള്ള ചെറിയ ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്. പ്രദേശത്ത് സ്ഥിരമായി പാമ്പുശല്യമുണ്ടെന്നും അടുത്തിടെയായി അണലിക്കുഞ്ഞുങ്ങളെ പിടികൂടിയിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു.






