തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ ബസ് കയറാൻ എത്തിയ സ്ത്രീക്ക് ദാരുണാന്ത്യം. കരമന ഐക്കരവിളാകം നബീസത്ത് (47) ആണു മരിച്ചത്. ഇന്നലെ രാവിലെ 11.30ന് കുലശേഖരത്തേക്കു പോകാനായി ബസ് ടെർമിനലിൽ എത്തിയ നബീസത്ത് ബസ് നിർത്തുന്നിടത്തുകൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം.
കാട്ടാക്കട ഡിപ്പോയിലെ ബസ് നിർത്തിയിടാനായി അശ്രദ്ധമായി ഓടിച്ചു കയറ്റുകയും ബസിനും ടെർമിനലിലെ തൂണിനും ഇടയിൽ നബീസത്ത് ഞെരുങ്ങുകയുമായിരുന്നു. യാത്രക്കാർ നിലവിളിച്ചതോടെയാണ് ഡ്രൈവറും കണ്ടക്ടറും ഇതു ശ്രദ്ധിക്കുന്നത്. നബീസത്തിനെ ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നബീസത്തിന്റെ ഭർത്താവ് കുലശേഖരം സ്വദേശി എം.കെ.ഷെഫീഖ് അർബുദ രോഗിയാണ്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുന്ന ഷെഫീഖിന്റെ രക്തപരിശോധനാ ഫലം വാങ്ങാനായി കുലശേഖരത്തു നിന്ന് എത്തിയതായിരുന്നു നബീസത്ത്. ഇവർക്ക് മൂന്നു മക്കളുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നു തമ്പാനൂർ പൊലീസ് പറഞ്ഞു.
ഡ്രൈവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. നഗരത്തിൽ 11 മാസം മുൻപും സമാന രീതിയിൽ അപകടമരണം സംഭവിച്ചിരുന്നു. കിഴക്കേക്കോട്ടയിൽ ട്രാഫിക് സിഗ്നലിനു മുന്നിലെ സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന ബാങ്ക് ഉദ്യോഗസ്ഥൻ രണ്ടു ബസുകൾക്കിടയിൽ ഞെരുങ്ങിയാണ് മരിച്ചത്. കേരള ബാങ്കിന്റെ കിഴക്കേക്കോട്ടയിലുള്ള റീജനൽ ഓഫിസിലെ സീനിയർ മാനേജറായിരുന്ന കൊല്ലം ഇരവിപുരം വളതുങ്കൽ വെൺപാലക്കര ഗാലക്സിയിൽ എം.ഉല്ലാസ് (52) ആണ് അന്നു മരിച്ചത്.






