ലക്നൗ: സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന 10 വയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചു. ലക്നൗയിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
വസീർഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടിയെ 22 വയസുകാരൻ കഴുത്തിലും കാലുകളിലും പിടിച്ചുയർത്തി സമീപത്തെ സിമന്റ് ഓടയിലേക്ക് എറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി അബോധാവസ്ഥയിലായി.
സംഭവത്തിന് ശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി സ്ഥലത്ത് നിന്ന് നടന്നു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ പരാതിയും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടി കളിക്കിടെ വീണതാണെന്ന് പ്രതിയുടെ കുടുംബം ആദ്യം അവകാശപ്പെട്ടെങ്കിലും, സംഭവസമയം കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ ഇത് മനപൂർവം നടത്തിയ ആക്രമണമാണെന്ന് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.




