വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ ഉരുക്കിയ ഇരുമ്പ് ശരീരത്തിലേക്ക് പതിച്ച് ആറു തൊഴിലാളികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ‘രാഷ്ട്രീയ ഇസപത് നിഗം ലിമിറ്റഡ്’ പ്ലാന്റിലാണ് അപകടം നടന്നത്. ആറുപേരിൽ നാലുപേരുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ഉരുക്കിയ ഇരുമ്പ് വഹിച്ചിരുന്ന ബക്കറ്റ് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്. 1600 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഉരുക്കിയ ഇരുമ്പ് മറിഞ്ഞത്. കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്മെന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് സെക്ഷനിലാണ് അപകടം നടന്നത്.
നിലവിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതുവരെ അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഓഫീസിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ നിരവധി തൊഴിലാളികൾ കൊല്ലപ്പെട്ടതായി മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ, മരണസംഖ്യ വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രി എല്ലാ വകുപ്പുകളോടും സഹായം ഏകോപിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഉരുക്കിയ നിലയിൽ സ്റ്റീൽ വഹിച്ചിരുന്ന ലാഡി പ്രവർത്തനരഹിതമായിരുന്നുവെന്നും അതിലുണ്ടായ തിളച്ച സ്റ്റീൽ തൂവിയാണ് അപകടത്തിനിടയാക്കിയതെന്നും അറിയിച്ചു. അതികഠിനമായ ചൂടിലും തീപിടിത്ത സാഹചര്യത്തിലും സമീപത്തുള്ള തൊഴിലാളികൾ കുടുങ്ങി മരിക്കേണ്ടി വന്നതായും ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.






