കൊച്ചി: കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. രണ്ടാഴ്ചയ്ക്കകം മറുപടി സമർപ്പിക്കാനാണ് സർക്കാരിന് നിർദേശം നൽകിയിരിക്കുന്നത്.
2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ പാലിക്കാതെയാണ് നിലവിലെ വഖഫ് ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2026ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ സർക്കാർ ഒമ്പത് അംഗങ്ങളെ നിയമിച്ചിരുന്നുവെങ്കിലും എല്ലാവരും മുസ്ലിം സമുദായത്തിൽപ്പെട്ടവരാണെന്നാണ് ഹർജിക്കാരന്റെ വാദം. ഇത് നിയമഭേദഗതിയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും അതിനാൽ ബോർഡിന്റെ രൂപീകരണം അസാധുവാണെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.






