ടൊറന്റോ: 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം പാസാക്കി കാനഡ. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ കഴിയുന്നില്ലെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനിർമാണം. തങ്ങളുടെ പ്ലാറ്റ്ഫോമുകൾ മതിയായ സുരക്ഷാ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കാൻ കഴിയുന്ന കമ്പനികൾക്ക് ചില ഇളവുകൾ അനുവദിക്കാമെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.
കുട്ടികളെ സ്വയം ഉപദ്രവത്തിലേക്ക് നയിക്കുന്നതോ, അക്രമത്തിനും വിദ്വേഷത്തിനും പ്രേരിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ ഉൾപ്പെടെ ഏഴ് തരത്തിലുള്ള ദോഷകരമായ ഉള്ളടക്കങ്ങളെയാണ് നിയമം പ്രത്യേകമായി ലക്ഷ്യമിടുന്നത്. നിയമം നടപ്പാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമായി ‘ഡിജിറ്റൽ സേഫ്റ്റി കമ്മീഷൻ ഓഫ് കാനഡ’ എന്ന പുതിയ നിയന്ത്രണ അതോറിറ്റിയും രൂപീകരിക്കും. ഇളവുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
പുതിയ നിയമത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രായപരിശോധന സംവിധാനവും നിർബന്ധമാക്കും.
ഓസ്ട്രേലിയ, ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇതിനകം തന്നെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, ഡെൻമാർക്ക്, തായ്ലൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാന നടപടികൾ പരിഗണനയിലാണ്.
16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിച്ച ശേഷം ഓസ്ട്രേലിയയിൽ കുട്ടികളുടേതെന്ന് തിരിച്ചറിഞ്ഞ ഏകദേശം 47 ലക്ഷം അക്കൗണ്ടുകളിലേക്കുള്ള പ്രവേശനം കമ്പനികൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.






