കോട്ടയം: പതിറ്റാണ്ടുകളായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന് കുമരകം പഞ്ചായത്തിൽ ഇക്കുറി തിരശീല വീഴുമോ അതോ ഭരണത്തുടർച്ച ഉണ്ടാകുമോ എന്നറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ കുമരകത്തെ രാഷ്ട്രീയ ചിത്രം എങ്ങോട്ട് തിരിയുമെന്ന ആകാംക്ഷയിലാണ് നാട്ടുകാർ.
നിലവിൽ ആകെയുള്ള സീറ്റുകളിൽ എൽ.ഡി.എഫിന് എട്ടും, യു.ഡി.എഫ് സ്വതന്ത്രൻ എ.പി. ഗോപി ഉൾപ്പെടെ യു.ഡി.എഫിന് അഞ്ചും, ബി.ജെ.പിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഈ ഞായറാഴ്ചയാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും അനുബന്ധ നടപടികളും നടക്കുക. എൽ.ഡി.എഫിൽ നിന്ന് ഏഴാം വാർഡ് അംഗം കെ.എസ്. സലിമോനും, യു.ഡി.എഫ് സ്വതന്ത്രനായ എ.പി. ഗോപിയും തമ്മിലായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന മത്സരം നടക്കാൻ സാധ്യത.
മൂന്ന് അംഗങ്ങളുള്ള ബി.ജെ.പി കോൺഗ്രസിനെ പിന്തുണയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ, എ.പി. ഗോപിയെ മുൻനിർത്തിയുള്ള നീക്കമാണ് യു.ഡി.എഫ് നടത്തുന്നത്. നറുക്കെടുപ്പ് ഭാഗ്യം തുണച്ചാൽ എ.പി. ഗോപിക്ക് പ്രസിഡന്റാകാം. മറിച്ച് നറുക്ക് ഇടതുമുന്നണിക്കൊപ്പമാണെങ്കിൽ കെ.എസ്. സലിമോൻ ഭരണത്തുടർച്ചയ്ക്ക് നേതൃത്വം നൽകും. അതേസമയം, യു.ഡി.എഫും എൻ.ഡി.എയും തമ്മിൽ സഖ്യസാധ്യത ഇല്ലാത്തതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനം നിലവിലെ വൈസ് പ്രസിഡന്റും സി.പി.ഐ അംഗവുമായ ആർഷ ബൈജുവിന് തന്നെ ലഭിക്കാനാണ് കൂടുതൽ സാധ്യത.






