മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. അപകടം നടന്ന ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അജിത് പവാറിനൊപ്പം രണ്ട് അംഗരക്ഷകരും രണ്ട് പൈലറ്റുമാരുമടക്കം ആകെ അഞ്ചുപേരാണ് ദുരന്തത്തിൽ മരിച്ചത്.
മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പറന്ന വിഎസ്ആർ വെഞ്ചേഴ്സിന്റെ ലിയർജെറ്റ് 45 വിമാനം ലാൻഡിംഗിനിടെ റൺവേയിൽ പതിച്ച് തകർന്നുവീണതായാണ് കണ്ടെത്തൽ. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം നിലംപതിച്ചതിന് പിന്നാലെ തീപിടിച്ച് കത്തുകയായിരുന്നു.
റിപ്പോർട്ടനുസരിച്ച്, അപകടസമയത്ത് വിമാനത്താവള ടവർ നിയന്ത്രണം ഒരു ഫ്ലൈയിങ് ട്രെയിനിങ് ഓർഗനൈസേഷനിലെ ഗ്രൗണ്ട് ഇൻസ്ട്രക്ടറുടെ കീഴിലായിരുന്നു. ലാൻഡിംഗ് സമയത്ത് രേഖപ്പെടുത്തിയ കാഴ്ചപരിധി 3000 മീറ്റർ മാത്രമായിരുന്നു. വിഎഫ്ആർ ഫ്ലൈറ്റിന് ആവശ്യമായ കുറഞ്ഞത് 5000 മീറ്റർ കാഴ്ചപരിധിയേക്കാൾ ഇത് വളരെ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂർണ്ണമായ എയർ ട്രാഫിക് കൺട്രോൾ ടവർ സൗകര്യമില്ലാത്ത ‘അൺകൺട്രോൾഡ് എയർസ്ട്രിപ്പ്’ ആയതിനാൽ, ബാരാമതിയിൽ ലാൻഡിംഗ് നടത്തുമ്പോൾ പൈലറ്റുമാർ പ്രധാനമായും ദൃശ്യസൂചനകളെയും പ്രാദേശിക വിവരങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്. റൺവേ 11-ൽ ലാൻഡിംഗിന് അനുമതി ലഭിച്ച ശേഷം ശ്രമിക്കുന്നതിനിടെയാണ് വിമാനം റൺവേയുടെ ഇടത് വശത്തേക്ക് വഴുതിവീണ് തകർന്നതെന്നാണ് കണ്ടെത്തൽ.
കത്തിയമർന്ന വിമാനാവശിഷ്ടങ്ങൾക്കിടയിൽ ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മുംബൈയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത ശേഷം പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലികളിൽ പങ്കെടുക്കാനായിരുന്നു 66-കാരനായ അജിത് പവാർ ബാരാമതിയിലേക്ക് പുറപ്പെട്ടത്. മഹാരാഷ്ട്രയിലുടനീളം വലിയ ഞെട്ടലുണ്ടാക്കിയ ഈ ദുരന്തത്തിനു പിന്നാലെ, അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായും എൻസിപി അധ്യക്ഷയായും ചുമതലയേറ്റു.






