തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത.
എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ ശുപാർശ ലഭിച്ചാൽ എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. എഡിജിപി ഓഫീസിലെ രണ്ട് എസ്‌ഐമാർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.
എസ്‌ഐടി റിപ്പോർട്ടിൽ കേസ് അട്ടിമറിക്കാൻ എം.ആർ. അജിത് കുമാർ ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ട റിപ്പോർട്ട് തിരുത്താൻ നിർദേശം നൽകിയെന്നും, അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയും അന്തിമ റിപ്പോർട്ടും മാറ്റാൻ ആവശ്യപ്പെട്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. എം.ആർ. അജിത് കുമാറിന് പ്രത്യേക സംരക്ഷണം നൽകേണ്ടതില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്.
രണ്ട് ഡിവൈഎസ്പിമാരുടെയും എസ്പിമാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി റിപ്പോർട്ട് തയ്യാറാക്കിയത്. 2024-ൽ അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട് ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയും അന്തിമ റിപ്പോർട്ടും തിരുത്താൻ നിർദേശിച്ചെന്നും, തുടർന്ന് തിരുത്തിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.












