കോട്ടയം: നഗരസഭയിലെ അൽക്ക ആൻ ജൂലിയസും ജോഫി മരിയ ജോണും, സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പുതിയ ജനപ്രതിനിധികളുടെ പട്ടികയിൽ ഇടംപിടിച്ച ഇരുവർക്കും ഇരുപതിമൂന്ന് വയസ്സാണ് പ്രായം. ജോഫിക്ക് ഈ ജയം പിറന്നാൾ സമ്മാനം കൂടിയാണ്. ഡിസംബർ പതിനാലിനു ജോഫിയുടെ ജന്മദിനമാണ്. അൽക്ക 15–ാം വാർഡിൽ (കഞ്ഞിക്കുഴി) നിന്നും ജോഫി 18–ാം വാർഡിൽ (കലക്ടറേറ്റ്) നിന്നും യുഡിഎഫ് സ്ഥാനാർഥികളായാണ് ജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര നിമ്മി ടി. നിർമലയെ ഇരുന്നൂറ്റിഅറുപത്തിയൊന്നു വോട്ടുകൾക്കാണ് അൽക്ക പരാജയപ്പെടുത്തിയത്. അൽക്കയ്‌ക്ക് 565 വോട്ടും നിമ്മിക്ക് 304 വോട്ടുമാണ് ലഭിച്ചത്. എൽഡിഎഫ് സ്വതന്ത്ര ബീന സുരേഷിനെയാണ് ജോഫി തോൽപിച്ചത്. ഇരുന്നൂറ്റിനാല് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ജോഫിക്ക് 582 വോട്ടും ബീനയ്ക്ക് 378 വോട്ടുമാണ് ലഭിച്ചത്.
ഏറ്റുമാനൂർ കാണക്കാരി സിഎസ്‌ഐ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ജോഫി അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്യുകയാണ്. കോൺഗ്രസ് പ്രവർത്തകനായ ജോൺ സി. ജോണാണ് പിതാവ്. ഐസി ജോണാണ് മാതാവ്. ജോജി സി. ജോണും ജ്യോതി എലിസബത്ത് ജോണും സഹോദരങ്ങളാണ്.
ആലുവ യുസി കോളജിൽ കെഎസ്‌യു പ്രവർത്തകയായാണ് അൽക്ക പൊതുപ്രവർത്തനം ആരംഭിച്ചത്. യുസി കോളജിൽ കെഎസ്‌യുവിന്റ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും കോളജ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്ന് സോഷ്യൽ വർക്കിൽ നാലാം റാങ്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അൽക്ക, തുടർന്ന് നെറ്റ് പരീക്ഷ പാസായി. പിഎച്ച്‌ഡിക്കുള്ള തയാറെടുപ്പുകൾക്കിടെയാണ് നഗരസഭയിലേക്ക് മത്സരിക്കാൻ നിയോഗം ലഭിച്ചത്. മൂന്നു തവണ നഗരസഭാ കൺസിലറായ, സിറ്റിങ് മെമ്പർ ജൂലിയസ് ചാക്കോയാണ് പിതാവ്. കോട്ടയം കൺസ്യൂമർഫെഡിലെ ജീവനക്കാരി അജിമോളാണ് മാതാവ്. അശ്വിൻ ജൂലിയസ് ചാക്കോയാണ് സഹോദരൻ.






