ന്യൂയോർക്ക്: ന്യൂയോർക് നഗരത്തിൽ ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനിടെ മേയറുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ വലിയ ദുരന്തം ഒഴിവായി. പൊലീസ് ബാരിക്കേഡിൽ തട്ടി വീണ സ്ഫോടക വസ്തു പൊട്ടാതെ പോയതാണ് അപകടം ഒഴിവാക്കാൻ കാരണമായത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവസമയം മേയർ സൊഹ്റാൻ മംദാനി വസതിയിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധം സംഘടിപ്പിച്ചത് തീവ്രവലതുപക്ഷ ഇൻഫ്ലുവൻസറായ ജെയ്‌ക്ക് ലാങ് യുടെ നേതൃത്വത്തിലാണ്. സ്റ്റോപ്പ് ഇസ്‌ലാമിക് ടേക്ക് ഓവർ ഓഫ് ന്യൂയോർക്ക് സിറ്റി എന്ന പേരിലായിരുന്നു പ്രതിഷേധം. ന്യൂയോർക് നഗരത്തിൽ നടക്കുന്നുവെന്ന് അവർ ആരോപിക്കുന്ന “ഇസ്‌ലാമികവൽക്കരണം” അവസാനിപ്പിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
എന്നാൽ സ്ഫോടക വസ്തു പ്രതിഷേധക്കാരാണ് എറിഞ്ഞതെന്ന ആരോപണം പൊലീസ് നിഷേധിച്ചു. പ്രതിഷേധക്കാർക്ക് നേരെ മറ്റൊരു വ്യക്തിയാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് പൊലീസ് വിശദീകരണം. ബോൾട്ടുകളും സ്ക്രൂകളും നിറച്ച ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുവായിരുന്നു അത്. സംഭവത്തിനു പിന്നാലെ പ്രതിഷേധക്കാർക്കിടയിൽ നിന്നൊരാൾ പെപ്പർ സ്പ്രേ ഉപയോഗിച്ചതോടെ സ്ഥിതി സംഘർഷത്തിലേക്ക് മാറി.






