കോട്ടയം : ആഴകടൽ തിരകൾക്ക് അനാമികയുടെ സ്വപ്നങ്ങളെ തകർക്കാനാവില്ല. ആഴക്കടലിൽ യാത്രാ ബോട്ടുകളും ചരക്ക് ബോട്ടുകളും ഓടിക്കുന്നതിനുള്ള ഹാർബർ ക്രാഫ്റ്റ് മാസ്റ്റർ ലൈസൻസ് സ്വന്തമാക്കി എറണാകുളം വൈപ്പിൻ മാലിപ്പുറം പത്തായപ്പുരയിൽ അനാമിക (26).
ആഴക്കടലിൽ ജലയാനങ്ങൾ ഓടിക്കുന്നതിനു മാസ്റ്റർ ലൈസൻസ് നേടിയ കേരളത്തിലെ ആദ്യ വനിതയും സ്രാങ്ക് ലൈസൻസുള്ള സംസ്ഥാനത്തെ പ്രായം കുറഞ്ഞ പെൺകുട്ടിയുമാണ് അനാമിക. 2023 ൽ ചേർത്തല പെരുമ്പളം സ്വദേശി സന്ധ്യയാണ് സംസ്ഥാനത്ത് ആദ്യമായി സ്രാങ്ക് ലൈസൻസ് നേടുന്നത്. 44–ാം വയസ്സിലെ സന്ധ്യയുടെ നേട്ടത്തിന്റെ വിഡിയോ പങ്കുവച്ച് അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചിരുന്നു.
അതേസമയം 2023ൽ തന്നെ അനാമിക ബോട്ട് ഡ്രൈവിങ് പരിശീലനത്തിന്റെ ആദ്യഘട്ടമായ ലാസ്കർ ലൈസൻസ് നേടി സ്രാങ്ക് ലൈസൻസിനുള്ള ട്രെയ്നിങ് ആരംഭിച്ചിരുന്നു. കഴിഞ്ഞയിടെയാണ് സ്രാങ്ക് ലൈസൻസ് ലഭിച്ചത്. കൂടുതൽ പെൺകുട്ടികൾ ഈ ജോലിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കൊച്ചി വാട്ടർ മെട്രോയിൽ ലാസ്കർ ലൈസൻസുള്ള വിദ്യാർഥിനികൾ ഇപ്പോൾ സ്രാങ്ക് ലൈസൻസിനായി ജോലി പരിശീലിക്കുന്നുണ്ടെന്നും അനാമിക പറഞ്ഞു.
കൊടുങ്ങല്ലൂർ ഡപ്യൂട്ടി പോർട്ട് കൺസർവേറ്ററിൽ നിന്നാണ് ലൈസൻസുകൾ അനാമിക നേടിയത്. പ്ലസ് ടു കഴിഞ്ഞാണ് ബോട്ട് സർവീസിലേക്ക് എത്തിയത്. കൊച്ചി മറൈൻ ഡ്രൈവിൽ സ്വകാര്യ ബോട്ട് കമ്പനിയിലാണ് ജോലി. മറൈൻ ഇലക്ട്രിഷ്യൻ ആന്റണി പീറ്ററിന്റെയും നിഷയുടെയും മകളാണ്. പ്ലസ് ടു വിദ്യാർഥിയായ ആദിത്യൻ സഹോദരനാണ്.




