റിയാദ്: സൗദി അറേബ്യയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് വീണ്ടും ലക്ഷ്യമിട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമണം നടത്തിയത്. എന്നാൽ എല്ലാ ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകർത്തതായും അവ എയർബേസിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ വക്താവ് വ്യക്തമാക്കി. എയർബേസിനെ ലക്ഷ്യമിട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണെന്നും ഒരേസമയം അഞ്ച് ഡ്രോണുകൾ അയച്ചാണ് പുതിയ ശ്രമം നടത്തിയതെന്നും അധികൃതർ പറഞ്ഞു. ഇതുവരെ 90-ത്തിലധികം മിസൈലുകളും ഡ്രോണുകളും തകർത്തതായി സൗദി സുരക്ഷാ വിഭാഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്കും (റിഫൈനറി) നേരെ ഡ്രോൺ ആക്രമണശ്രമം നടന്നിരുന്നു. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആ ശ്രമമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം സമയബന്ധിതമായി ഇടപെട്ട് ആക്രമണം പരാജയപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.
മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി സംഭവത്തെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു.




