മോസ്കോ : റഷ്യയിലെ കംചത്കയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീട്ടുപകരണങ്ങളും കാറുകളും കുലുങ്ങുന്ന വിഡിയോ ചിലർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തിരുന്നു. ഭൂമിയുടെ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുഎസ് ജിയോളജിക്കൽ സർവേ അധികൃതർ പറഞ്ഞു. ഭൂചലന സാധ്യത ഏറെയുള്ള പ്രദേശമാണ് കംചത്ക.
ജൂലൈയിൽ 8.8 തീവ്രതയുള്ള ഭൂകമ്പം ഇവിടെയുണ്ടായിരുന്നു. റഷ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ വ്യക്തമാക്കിയിരുന്നു. ഭൂകമ്പത്തെ തുടർന്ന് റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമിയും എത്തി. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സൂനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. 2011ല്‍ ജപ്പാനിൽ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകർന്നിരുന്നു.






