ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു. പലചരക്ക് കട ഉടമയായ ശരത് മണി ചക്രവർത്തി (40) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ നർസിംഗ്‌ഡി ജില്ലയിലായിരുന്നു ആക്രമണം. അക്രമികൾ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ഹിന്ദു യുവാവ് കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. ജെനെയ്ദ ജില്ലയിൽ 40കാരിയായ ഹിന്ദു വിധവയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്ത്രീയുടെ തലമുടി മുറിച്ചു മാറ്റിയ ശേഷം മരത്തിൽ കെട്ടിയിട്ടെന്നും ആക്രമണ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ചയായിരുന്നു സംഭവം. ഭൂമി തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. പ്രതികളിൽ രണ്ട് പേരെ തിരിച്ചറിഞ്ഞു.




