രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഏറ്റവും വലിയ ചർച്ച മണ്ഡല പുനർനിർണയത്തേയും വനിതാ സംവരണത്തേയും ചുറ്റിപ്പറ്റിയാണ്. 33 ശതമാനം വനിത സംവരണം നടപ്പാക്കാനെന്ന പേരിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആക്കി ഉയർത്തുന്ന മണ്ഡല പുനർ നിർണയ ബിൽ ഇന്ന് കടുത്ത പ്രതിപക്ഷ ബഹളത്തെ മറികടന്ന് പാർലമെന്റിൽ അവതരിപ്പിച്ചു കഴിഞ്ഞു. നാളെ വോട്ടെടുപ്പ് നടക്കും. ബിൽ നിയമമായാൽ ലോക്‌സഭയിലേക്ക് സംസ്ഥാനങ്ങളിൽ നിന്ന് 815ൽ കവിയാത്ത അംഗങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്ന് 35ൽ കൂടാത്ത അംഗങ്ങളും തെരഞ്ഞെടുക്കപ്പെടും. ഭരണഘടനാ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ, ഡൽഹി, ജമ്മു-കശ്മീർ, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പ്രത്യേക ബിൽ എന്നീ മൂന്നു ബില്ലുകളായാണ് മണ്ഡല പുനർനിർണയത്തിനുള്ള നിയമനിർമാണം സർക്കാർ നടത്തുന്നത്.
എന്തുകൊണ്ടാണ് വിഷയത്തിൽ ഇത്രയും പ്രതിഷേധങ്ങൾ ഉയരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വനിതാ സംവരണത്തിന്റെ പേരിൽ ബിജെപി നടത്തുന്നത് വലിയൊരു രാഷ്ട്രീയ കൊള്ളയാണെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുക്കുകയാണ് കേന്ദ്രം ഇതിലൂടെ എന്നും പറയാം. 2029ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമാണ് ബിജെപിക്ക് ഇതിലൂടെ ലഭിക്കുക. ഒരുപക്ഷേ ഇനിയങ്ങോട്ട് ബിജെപി മാത്രം ഭരിക്കുന്ന ഒരു നിലയിലേക്ക് വരെ ഇന്ത്യ മാറിയേക്കാം എന്ന തരത്തിൽ പ്രതിപക്ഷം മുന്നറിയിപ്പ് നൽകുന്നുണ്ട്.
മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നതിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനുകൂലമായ രീതിയിൽ സീറ്റുകൾ വർധിക്കും. ജനസംഖ്യ കണക്കാക്കിയാണ് ഈ മാറ്റം. അങ്ങനെ വരുമ്പോൾ മികച്ച രീതിയിൽ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകും. ഉത്തർപ്രദേശ്, ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ സീറ്റ് ഗണ്യമായി കൂടും. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ശുഷ്‌കമാകും. പഞ്ചാബിനും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്കുമെല്ലാം ഇതേ കുറവ് വരും. ബില്ലുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചർച്ചകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ‘തുല്യമായ ആനുപാതിക വർധന’ ഉറപ്പാക്കും എന്ന് കേന്ദ്രസർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവിട്ടിട്ടുള്ള കരടിൽ ഇതേകുറിച്ച് പരാമർശമില്ല. കേരളത്തിൽ കൂടുന്നതിന് പകരം ഉള്ള സീറ്റുകൾ കുറയാൻ വരെയുള്ള സാധ്യതകളാണ് നിലനിൽക്കുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം ഇതിനെതിരെ ശക്തമായിത്തന്നെ രംഗത്ത് വന്നുകഴിഞ്ഞു. തമിഴ്‌നാടും എംകെ സ്റ്റാലിനുമാണ് കേന്ദ്രത്തിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് തീക്കളിയാണെന്നും ഒഴിവാക്കിയില്ലെങ്കിൽ തമിഴ്‌നാട് മൊത്തത്തിൽ തെരുവിലിറങ്ങുമെന്നും സ്റ്റാലിൻ പറഞ്ഞുകഴിഞ്ഞു.
2018ൽ സെപ്തംബറിൽ ചേർന്ന ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ അന്നത്തെ പാർടി അധ്യക്ഷനായ അമിത് ഷാ പറഞ്ഞതുപോലെ ‘അടുത്ത 50 വർഷം അധികാരത്തിലിരിക്കാനുള്ള’ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. തങ്ങളുടെ ആ ലക്ഷ്യത്തിലേക്ക് പടിപടിയായി എത്താനുള്ള എല്ലാ ഭേദഗതികളും കേന്ദ്രം നടത്തുന്നുണ്ട്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മൊത്തത്തിൽ 40നടുത്ത സീറ്റ് മാത്രം വർധിക്കുമ്പോൾ യുപിയിൽ മാത്രം 60 സീറ്റോളം വർധിക്കും. ബിഹാറിൽ 40ന് അടുത്തും രാജസ്ഥാനിലും മധ്യപ്രദേശിലും 25നടുത്തും സീറ്റുകൾ കൂടും. അതായത് ഈ നാല് സംസ്ഥാനങ്ങളിൽ മാത്രമായി 150 ഓളം സീറ്റ് വർധിക്കും. അതോടെ ദക്ഷിണേന്ത്യയുടെ ശബ്ദം പാർലമെന്റിൽ മങ്ങും. നിലവിൽ 543 അംഗ ലോക്സഭയിൽ 130 അംഗങ്ങളാണ് (പുതുച്ചേരി ഉൾപ്പെടെ) ദക്ഷിണേന്ത്യയിൽ നിന്നുള്ളത്. ഇതുപ്രകാരം ലോക്സഭയുടെ 23.75 ശതമാനം പ്രാതിനിധ്യം ദക്ഷിണേന്ത്യക്കുണ്ട്. പുതിയ പദ്ധതി നടപ്പിലാക്കുന്നപക്ഷം അത് 20 ശതമാനമായി കുറയും.
ജനസംഖ്യയുടെ പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്‌സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീർഘകാലത്തേക്ക് ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാണ്. ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ച സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറൽ ക്രമമല്ല. ”ജനസംഖ്യ നിയന്ത്രിച്ചാൽ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാൽ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.
ബില്ലിൽ ഇന്നും നാളെയുമായി 18 മണിക്കൂർ ചർച്ച നടന്നേക്കും. ബിൽ ലോക്സഭ കടന്നാൽ ശനിയാഴ്ച്ച രാജ്യസഭയിൽ അവതരിപ്പിക്കും. 2011-ലെ സെൻസസ് പ്രകാരമായിരിക്കും 850 സീറ്റുകൾ നിശ്ചയിക്കുക. ആകെ സീറ്റുകളുടെ 33 ശതമാനമായ 283 സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യും. ഓരോ തെരഞ്ഞെടുപ്പിലും സംവരണ സീറ്റുകൾ മാറും. 543 അംഗ ലോക്സഭയിൽ 360 പേരുടെ പിന്തുണയുണ്ടെങ്കിലെ ബിൽ പാസാവുകയുളളു. എന്നാൽ എൻഡിഎയ്ക്ക് 293 അംഗങ്ങൾ മാത്രമാണുളളത്. അതിനാൽ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബിൽ പാസാകില്ല. അതിനാൽ പ്രതിപക്ഷത്തിന്റെ നിലപാട് നിർണായകമാണ്.
ഒരുപക്ഷേ 2029 തെരഞ്ഞെടുപ്പ് ജയിക്കുകയും രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്താൽ ബിജെപി മാത്രം ഭരിക്കുന്നൊരു ഇന്ത്യയാകും ഇനി വരാനിരിക്കുന്നത്. എന്തായാലും ബില്ലിനെ ഒന്നിച്ച് നിന്ന് പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ തന്നെയാണ് എല്ലാ പ്രതിപക്ഷ പാർട്ടികളുടേയും ഇന്ത്യ സംഖ്യത്തിന്റേയും തീരുമാനം. ഇത് മറികടന്ന് ബില്ല് നിയമമാക്കാൻ കേന്ദ്രത്തിന് സാധിക്കുമോ അതോ പ്രതിഷേധത്തിന് മുന്നിൽ കീഴടങ്ങുമോ എന്നെല്ലാം കണ്ടറിയാം.






