രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഏറ്റവും വലിയ ചര്‍ച്ച മണ്ഡല പുനര്‍നിര്‍ണയത്തേയും വനിതാ സംവരണത്തേയും ചുറ്റിപ്പറ്റിയാണ്. 33 ശതമാനം വനിത സംവരണം നടപ്പാക്കാനെന്ന പേരില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543ല്‍ നിന്ന് 850 ആക്കി ഉയര്‍ത്തുന്ന മണ്ഡല പുനര്‍ നിര്‍ണയ ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. ബില്‍ നിയമമായാല്‍ ലോക്‌സഭയിലേക്ക് സംസ്ഥാനങ്ങളില്‍ നിന്ന് 815ല്‍ കവിയാത്ത അംഗങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്ന് 35ല്‍ കൂടാത്ത അംഗങ്ങളും തെരഞ്ഞെടുക്കപ്പെടും. ഭരണഘടനാ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍, ഡല്‍ഹി, ജമ്മു-കശ്മീര്‍, പുതുച്ചേരി കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായുള്ള പ്രത്യേക ബില്‍ എന്നീ മൂന്നു ബില്ലുകളായാണ് മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള നിയമനിര്‍മാണം സര്‍ക്കാര്‍ നടത്തുന്നത്.
എന്തുകൊണ്ടാണ് വിഷയത്തില്‍ ഇത്രയും പ്രതിഷേധങ്ങള്‍ ഉയരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? വനിതാ സംവരണത്തിന്റെ പേരില്‍ ബിജെപി നടത്തുന്നത് വലിയൊരു രാഷ്ട്രീയ കൊള്ളയാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഒരു പടികൂടി അടുക്കുകയാണ് കേന്ദ്രം ഇതിലൂടെ എന്നും പറയാം. 2029ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമാണ് ബിജെപിക്ക് ഇതിലൂടെ ലഭിക്കുക. ഒരുപക്ഷേ ഇനിയങ്ങോട്ട് ബിജെപി മാത്രം ഭരിക്കുന്ന ഒരു നിലയിലേക്ക് വരെ ഇന്ത്യ മാറിയേക്കാം എന്ന തരത്തില്‍ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
മണ്ഡല പുനര്‍നിര്‍ണയം നടപ്പിലാക്കുന്നതിലൂടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ സീറ്റുകള്‍ വര്‍ധിക്കും. ജനസംഖ്യ കണക്കാക്കിയാണ് ഈ മാറ്റം. അങ്ങനെ വരുമ്പോള്‍ മികച്ച രീതിയില്‍ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും. ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് ഗണ്യമായി കൂടും. കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ശുഷ്‌കമാകും. പഞ്ചാബിനും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ക്കുമെല്ലാം ഇതേ കുറവ് വരും. ബില്ലുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകളില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ‘തുല്യമായ ആനുപാതിക വര്‍ധന’ ഉറപ്പാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ള കരടില്‍ ഇതേകുറിച്ച് പരാമര്‍ശമില്ല. കേരളത്തില്‍ കൂടുന്നതിന് പകരം ഉള്ള സീറ്റുകള്‍ കുറയാന്‍ വരെയുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം ഇതിനെതിരെ ശക്തമായിത്തന്നെ രംഗത്ത് വന്നുകഴിഞ്ഞു. തമിഴ്‌നാടും എംകെ സ്റ്റാലിനുമാണ് കേന്ദ്രത്തിനെതിരെ ഏറ്റവും രൂക്ഷമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് തീക്കളിയാണെന്നും ഒഴിവാക്കിയില്ലെങ്കില്‍ തമിഴ്‌നാട് മൊത്തത്തില്‍ തെരുവിലിറങ്ങുമെന്നും സ്റ്റാലിന്‍ പറഞ്ഞുകഴിഞ്ഞു.
2018ല്‍ സെപ്തംബറില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അന്നത്തെ പാര്‍ടി അധ്യക്ഷനായ അമിത് ഷാ പറഞ്ഞതുപോലെ ‘അടുത്ത 50 വര്‍ഷം അധികാരത്തിലിരിക്കാനുള്ള’ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. തങ്ങളുടെ ആ ലക്ഷ്യത്തിലേക്ക് പടിപടിയായി എത്താനുള്ള എല്ലാ ഭേദഗതികളും കേന്ദ്രം നടത്തുന്നുണ്ട്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൊത്തത്തില്‍ 40നടുത്ത സീറ്റ് മാത്രം വര്‍ധിക്കുമ്പോള്‍ യുപിയില്‍ മാത്രം 60 സീറ്റോളം വര്‍ധിക്കും. ബിഹാറില്‍ 39 ഉം രാജസ്ഥാനില്‍ 25 ഉം മധ്യപ്രദേശില്‍ 23 ഉം സീറ്റ് വര്‍ധിക്കും. അതായത് ഈ നാല് സംസ്ഥാനങ്ങളില്‍ മാത്രമായി 150 സീറ്റ് വര്‍ധിക്കും. അതോടെ ദക്ഷിണേന്ത്യയുടെ ശബ്ദം പാര്‍ലമെന്റില്‍ മങ്ങും. നിലവില്‍ 543 അംഗ ലോക്സഭയില്‍ 130 അംഗങ്ങളാണ് (പുതുച്ചേരി ഉള്‍പ്പെടെ) ദക്ഷിണേന്ത്യയില്‍ നിന്നുള്ളത്. ഇതുപ്രകാരം ലോക്സഭയുടെ 23.75 ശതമാനം പ്രാതിനിധ്യം ദക്ഷിണേന്ത്യക്കുണ്ട്. പുതിയ പദ്ധതി നടപ്പിലാക്കുന്നപക്ഷം അത് 20 ശതമാനമായി കുറയും.
ജനസംഖ്യയുടെ പേരില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം ലോക്‌സഭ സീറ്റുകളാക്കി മാറ്റി അധികാരം ദീര്‍ഘകാലത്തേക്ക് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം വ്യാപകമാണ്. ഇതിന്റെ നേരിട്ടുള്ള ആഘാതം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ്. ജനസംഖ്യാ നിയന്ത്രണത്തിലും വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലും മുന്നേറി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ച സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടുന്ന അവസ്ഥയാണ്. കുറഞ്ഞ പ്രാതിനിധ്യവും കുറഞ്ഞ വിഹിതവും എന്നത് ഒരു ന്യായമായ ഫെഡറല്‍ ക്രമമല്ല. ”ജനസംഖ്യ നിയന്ത്രിച്ചാല്‍ നഷ്ടം, നിയന്ത്രിക്കാതെയിരുന്നാല്‍ നേട്ടം” എന്ന സന്ദേശം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ദിശയായി മാറുന്നത് അപകടകരമാണ് എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.
ഒരുപക്ഷേ 2029 തെരഞ്ഞെടുപ്പ് ജയിക്കുകയും രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്താല്‍ ബിജെപി മാത്രം ഭരിക്കുന്നൊരു ഇന്ത്യയാകും ഇനി വരാനിരിക്കുന്നത്. എന്തായാലും ബില്ലിനെ ഒന്നിച്ച് നിന്ന് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ തന്നെയാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും ഇന്ത്യ സംഖ്യത്തിന്റേയും തീരുമാനം. ഇത് മറികടന്ന് ബില്ല് നിയമമാക്കാന്‍ കേന്ദ്രത്തിന് സാധിക്കുമോ അതോ പ്രതിഷേധത്തിന് മുന്നില്‍ കീഴടങ്ങുമോ എന്നെല്ലാം കണ്ടറിയാം.


