കൊച്ചി: നടി അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
അൻസിബയ്‌ക്കെതിരെ നടത്തിയതായി ആരോപിക്കുന്ന ജിഹാദി പരാമർശവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി സ്വീകരിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെയുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
താരസംഘടനയായ അമ്മയിൽ താൻ ഉന്നയിച്ച പരാതികൾ ഗൗരവമായി പരിഗണിച്ചില്ലെന്നും, തന്നെ ജിഹാദിയെന്ന് വിളിക്കുകയും മതം മാറ്റാൻ ശ്രമം നടത്തിയെന്ന തരത്തിൽ പ്രചാരണം നടത്തുകയും ചെയ്തുവെന്നും അൻസിബ പരാതിയിൽ ആരോപിച്ചിരുന്നു. വംശീയവും വ്യക്തിപരവുമായ അധിക്ഷേപങ്ങൾ നേരിട്ടതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
അൻസിബ ആദ്യം കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ടിനി ടോം ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസെടുക്കാൻ മതിയായ തെളിവുകൾ ലഭിച്ചില്ലെന്നായിരുന്നു പൊലീസ് നിലപാട്.
തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി എട്ടാം നമ്പർ കോടതിയാണ് പരാതിയിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. വർഗീയ പരാമർശവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു കോടതി നിർദേശം.
കോടതി ഉത്തരവിന് പിന്നാലെ അൻസിബ സമൂഹമാധ്യമത്തിലൂടെ “സത്യമേവ ജയതേ” എന്ന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.












