ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയ മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍.
ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും, നിയമങ്ങള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് തേടി. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കര്‍ണാടക, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവയുള്‍പ്പെടെ പത്തോളം സംസ്ഥാനങ്ങള്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരായ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഈ നിയമങ്ങള്‍ക്കെതിരെ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സംസ്ഥാനങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും വാദം കേള്‍ക്കുമെന്നും, സ്റ്റേ അനുവദിക്കുന്ന കാര്യം അപ്പോള്‍ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
വിവിധ ഹൈക്കോടതികളില്‍ സമാനമായ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റാനും ബെഞ്ച് ഉത്തരവിട്ടു. ഇതോടെ, രാജ്യത്തെ എല്ലാ മതപരിവര്‍ത്തന നിരോധന നിയമങ്ങളുടെയും ഭാവി ഒരുമിച്ച് പരിഗണിക്കപ്പെടും. ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്’ എന്ന സന്നദ്ധ സംഘടനയുള്‍പ്പെടെയുള്ള ഹര്‍ജിക്കാരാണ് നിയമങ്ങളെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
രാജ്യത്തിന്റെ മതേതര ഘടനയെയും വ്യക്തിസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി നിര്‍ണായകമാകും. ആറാഴ്ചയ്ക്ക് ശേഷം നടക്കുന്ന വാദംകേള്‍ക്കലോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാകുന്നതായിരിക്കും






