മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. അൻവറിന്റെ കരുത്ത് ജനങ്ങളാണ്. ശക്തമായ മത്സരമാണ് നാടകക്കാൻ പോകുന്നത്. ഇരു മുന്നണികളെയും പരാജയപ്പെടുത്തും. എന്നാൽ ഭൂരിപക്ഷം പ്രവചിക്കാൻ ഇല്ല. വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകുമെന്നും അൻവർ പറഞ്ഞു.
തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല. പക്ഷേ മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായിയും വിഡി സതീശനും, ഒരുഭാഗത്തും ജനങ്ങൾ മറു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്ക് ഒപ്പം നിൽക്കും. ജനം വഞ്ചകരെ തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി ഇന്ന് നൽകുമെന്നും അൻവർ വ്യക്തമാക്കി.
അതേസമയം, മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം ഉയർന്നു. വിഡി സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്നായിരുന്നു വിമര്‍ശനം. പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നത്. ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു.






