തിരുവനന്തപുര : കാട്ടാക്കട എയ്‌ഡഡ് സ്കൂൾ അധികൃതരുടെ അനാസ്ഥ കാരണം പോളിങ് സ്റ്റേഷൻ ഒരുക്കാൻ വൈകി. കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ തൂങ്ങാംപാറ വാർഡിലെ രണ്ട് പോളിങ് സ്റ്റേഷനുകൾ പ്രവർത്തിക്കേണ്ട സെയ്‌ന്റ് ത്രേസ്യാസ് എൽപി സ്കൂളിലാണ് പോളിങ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരുന്നത്.
സ്കൂളിലെ രണ്ട് മുറികളാണ് പോളിങ് സ്റ്റേഷനായി മാറ്റേണ്ടത്. ഒപ്പം ഉദ്യോഗസ്ഥർക്കായുള്ള സൗകര്യങ്ങളും ഒരുക്കണം. എന്നാൽ, ഇവിടെ ഉച്ചയോടെ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ എത്തുമ്പോൾ സ്കൂൾ കെട്ടിടത്തിലെ രണ്ടുമുറികൾ മാത്രമാണ് തുറന്നിട്ടിരുന്നത്.
ഫർണിച്ചർ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച് അസി. റിട്ടേണിങ് ഓഫീസർ സുരേഷ്‌കുമാർ സ്ഥലത്തെത്തി സ്കൂൾ അധികൃതരെ ബന്ധപ്പെട്ടു. സ്കൂളിന്റെ താക്കോൽ തൂപ്പുകാരിയുടെ കൈയിൽ ഉണ്ടെന്നുള്ള അലസമായ മറുപടിയാണ് കിട്ടിയത്. പിന്നാലെ തൂപ്പുകാരിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
തുടർന്ന് കസേരയും അനുബന്ധ സാധനങ്ങളും വാടകയ്ക്ക് എടുത്ത് സ്‌കൂളിലെത്തിച്ച് പോളിങ് സ്റ്റേഷനുകൾ ഒരുക്കുകയായിരുന്നു. പ്രഥമാധ്യാപകനാണ് സ്കൂളിന്റെ ചുമതലക്കാരൻ. എന്നാൽ, ഇവിടെ സ്കൂൾ അധികൃതർ കാണിച്ചത് നിരുത്തരവാദപരമായ നടപടിയാണെന്നും വിവരം ജില്ലാ കളക്ടർക്ക് റിപ്പോർട്ടായി നൽകുമെന്നും അസി. റിട്ടേണിങ് ഓഫീസർ പറഞ്ഞു. വിഷയത്തിൽ പ്രഥമാധ്യാപകനാണ് ചുമതലയെന്നും മാനേജ്മെന്റിന് ഉത്തരവാദിത്തമില്ലെന്നും സ്കൂൾ അധികൃതരും അറിയിച്ചു.






