കോട്ടയം: വിവിധ ജയിലുകളിലെ തടവുകാരുടെ തലമുടിയും താടിയും അനുവദനീയമായ രീതിയിൽ മാത്രമാണോ വളർത്തുന്നതെന്നു പരിശോധിക്കാൻ ജയിൽവകുപ്പ്. താടിയും മുടിയും അലക്ഷ്യമായി വളർത്തുന്നവരെ കണ്ടെത്താൻ സെപ്റ്റംബർ ഇരുപത്തിയറ് മുതൽ ഒക്ടോബർ രണ്ട് വരെയാണ് പരിശോധന നടത്തിയത്. കൂടാതെ എല്ലാ മാസവും കൃത്യമായി മുടിവെട്ടുന്നതും ആഴ്ചയിലൊന്നു താടിയെടുക്കുന്നതും കർശനമായി നടപ്പാക്കാനും തീരുമാനം.
ജയിലിലെ തടവുകാരുടെ വ്യക്തി ശുചിത്വവും ജയിലിനുള്ളിൽ വൃത്തിയും ഉറപ്പാക്കാനാണ് ജയിൽ അധികൃതരുടെ നടപടി. ജയിൽചാട്ടവും ജയിൽ വിരുദ്ധ പ്രവർത്തനങ്ങളും തടയാൻ ജയിൽ മതിലിനോടു ചേർന്നുള്ള വാഴകളും മരങ്ങളും നീക്കം ചെയ്യാനും ജയിൽ വകുപ്പ് സംസ്ഥാനത്തെ മുഴുവൻ ജയിൽ മേധാവിമാർക്കും നിർദേശം നൽകി. ജയിൽചാട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്താൻ ജയിലുകളിൽ മെറ്റൽ ഡിറ്റക്ടർ പരിശോധനകളും നടത്തി വരികയാണ്. ജയിൽ സെല്ലുകളിലെ തടവുകാരുടെ കൈവശമുള്ള വസ്തുക്കളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും.
ജയിൽ വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ, ഉപയോഗശൂന്യ പാത്രങ്ങൾ, കയറുകൾ, ചരടുകൾ എന്നിവ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്. ആയുധങ്ങൾ, ലഹരിമരുന്ന്, മൊബൈൽ ഫോൺ, പണം എന്നിവ എത്തുന്നത് തടയാൻ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കണമെന്നും, അനധികൃത വസ്തുക്കൾ ഒളിച്ചുവയ്ക്കാൻ സാധ്യതയുള്ള ഇടുങ്ങിയ സ്ഥലങ്ങളിൽ സ്ക്വാഡിനെ ഉപയോഗിച്ചുള്ള പരിശോധന നടത്തണമെന്നും ജയിൽവകുപ്പിന്റെ ഉത്തരവിലുണ്ട്.










