ബെംഗളൂരു: ‘ഇവരെ മാത്രമേ കിട്ടിയുള്ളൂ?’ എന്നാണ് ഇപ്പൊ കർണാടകയിൽ സോഷ്യൽ മീഡിയയിൽ ഒരു പ്രമുഖ നടിയുടെ ചിത്രത്തിനൊപ്പം ഉയരുന്ന ചോദ്യം. മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായാണ് പ്രശസ്ത തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയയെ സർക്കാർ നിയമിക്കാൻ തീരുമാനിച്ചത്. എന്നാൽ, എല്ലാവർക്കും പ്രിയപ്പെട്ട നായികയായിട്ടും ഇതിനെതിരെ രൂക്ഷവിമർശനവും പ്രതിഷേധം ഉയരുകയാണിപ്പോൾ. കാരണം മറ്റൊന്നുമല്ല, തമന്ന കർണാടകക്കാരിയല്ല എന്നതു തന്നെ.
നിരവധി കന്നഡ നടിമാരുള്ളപ്പോൾ എന്തുകൊണ്ട് പുറത്തു നിന്ന് ഒരാളെ ബ്രാൻഡ് അംബാസഡറായി കൊണ്ട് വരുന്നു എന്ന് ചോദിച്ചാണ് കർണാടക സർക്കാരിനെതിരെ പ്രതിഷേധം നടക്കുന്നത്. എന്നാൽ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് വാണിജ്യ, വ്യവസായ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി എം ബി പാട്ടീൽ രംഗത്തെത്തി.
കർണാടകയിൽ പതിറ്റാണ്ടുകളുടെ സാംസ്‌കാരിക പ്രാധാന്യമുള്ള ഒരുല്പന്നമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാർ നാലാമൻ തുടക്കമിട്ട മൈസൂർ സാൻഡൽ സോപ്പ്. നിലവിൽ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡാണ് മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്നത്. സോപ്പിന്‍റെ ബ്രാൻഡ് അംബാസിഡറാകാൻ രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി കർണാടക സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്.
ബോളിവുഡുമായി വരെ മത്സരിക്കുന്ന കന്നഡ ഇൻഡസ്ട്രിയിൽ നിന്നൊരാൾ ഇതിനായി തെരഞ്ഞെടുക്കണമായിരുന്നു എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അതേസമയം, മൈസൂർ സാൻഡലിന്‍റെ പേരും പെരുമയും കർണാടകയ്ക്ക് പുറത്തുള്ള വിപണികളിലേക്ക് കൂടി കടന്നുചെല്ലുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ബി പാട്ടീൽ പ്രതിഷേധക്കാർക്കുള്ള മറുപടിയായി പറയുന്നത്. 2028-ഓടെ വാർഷിക വരുമാനം 5,000 കോടി രൂപയായി ഉയർത്തുകയെന്ന ലക്ഷ്യവും ഉണ്ട്. വിവാദങ്ങളോട് തമന്ന മൗനം തുടരുകയാണ്.










