ഇടുക്കി: പുല്ലുപാറയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്തി. ഇളംകാട് സ്വദേശി ബിനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ തങ്കച്ചനെ പെരുവന്താനം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ ബിനുവും തങ്കച്ചനും ശനിയാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. വാക്കുതർക്കം രൂക്ഷമായതോടെ തങ്കച്ചൻ ബിനുവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കൊലപാതകത്തിന് പിന്നാലെ തങ്കച്ചൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരോട് ബിനുവിന് അപകടം സംഭവിച്ചതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ മൊഴിയിൽ സംശയം തോന്നിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വിവരം പെരുവന്താനം പൊലീസിനെ അറിയിച്ചു.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് തങ്കച്ചനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദ്യംചെയ്യലിലൂടെ വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. ബിനുവും തങ്കച്ചനും സ്ഥിരമായി മദ്യപിക്കുന്നവരാണെന്നും തങ്കച്ചന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സൂചനയുണ്ട്.












