മലപ്പുറം: പൊലീസ് തിരച്ചിൽ തുടരുന്നതിനിടെ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം എടപ്പാളിലെത്തിയതായി വിവരം. എടപ്പാളിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ അർജുൻ ആയങ്കി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
അർജുൻ ആയങ്കിക്കൊപ്പം എടപ്പാൾ വട്ടംകുളം സ്വദേശികളായ നാല് പേരും ദൃശ്യങ്ങളിലുണ്ട്. ഇവരെയും അർജുൻ ആയങ്കിയുമായി ബന്ധമുള്ള മറ്റൊരാളെയും ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചതായാണ് വിവരം.
സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇവർ അർജുൻ ആയങ്കിയുമായി ബന്ധം പുലർത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അർജുൻ ആയങ്കിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നേരത്തെ പങ്കുവെച്ചിട്ടുണ്ട്. മുൻപും അർജുൻ ആയങ്കി ഇവർക്കൊപ്പം എടപ്പാളിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിൽ കുറ്റിപ്പുറം, എടപ്പാൾ, ചങ്ങരംകുളം മേഖലകളിലൂടെ അർജുൻ ആയങ്കി യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.


