ഊട്ടി: സെൽഫി എടുക്കുന്നതിനിടെ 150 അടി താഴ്ചയുള്ള കൊക്കയിൽ വീണ വിനോദസഞ്ചാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടം നടന്ന് ഏകദേശം 10 മണിക്കൂറിനുശേഷം സൈന്യമാണ് ഇയാളെ രക്ഷിച്ചത്. ഊട്ടി–ഗൂഡല്ലൂർ ദേശീയപാതയോട് ചേർന്ന സൂചിമല വിനോദസഞ്ചാര കേന്ദ്രത്തിലായിരുന്നു സംഭവം. ചെന്നൈ ചെങ്കൽപെട്ട സ്വദേശി ശിവഗുരുനാഥൻ (27) ആണ് മലമുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി കൊക്കയിൽ വീണത്. സമീപത്ത് ആരും ഇല്ലാത്തതിനാൽ ഏറെനേരം സഹായം ലഭിച്ചില്ല.
മണിക്കൂറുകൾക്ക് ശേഷം ബോധം വന്നപ്പോൾ ശിവഗുരുനാഥൻ തന്റെ ലോഡ്ജിലേക്ക് ഫോൺ ചെയ്തു വിവരം അറിയിച്ചു. തുടർന്ന് ലോഡ്ജ് അധികൃതർ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാ സേന, വനംവകുപ്പ്, പൊലീസ് എന്നിവർ ചേർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇയാളെ അവശനിലയിൽ കണ്ടെത്തി.
ദുര്‍ഗമമായ സ്ഥലമായതിനാൽ അഗ്നിരക്ഷാ സേനയ്ക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. തുടർന്ന് വിവരം അറിയിച്ച് സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. കൂനൂരിലെ സൈനിക കേന്ദ്രത്തിൽ നിന്ന് എത്തിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സൈനിക ഡോക്ടർ കയറിന്റെ സഹായത്തോടെ താഴേക്ക് ഇറങ്ങി ശിവഗുരുനാഥന് പ്രാഥമിക ചികിത്സ നൽകി.
തുടർന്ന് സ്ട്രെച്ചറിൽ കിടത്തി അതിസാഹസികമായി മുകളിലേക്ക് എത്തിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും ജീവൻ രക്ഷിക്കാനായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കും വരെ അധികൃതർ സ്ഥലത്ത് സജ്ജമായി നിന്നു. നിലവിൽ ശിവഗുരുനാഥൻ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.






