കോട്ടയം: കല മനുഷ്യനെ സാംസ്കാരിക ശരീരമാക്കാനുള്ള ഉപാധിയാണെന്നും നാട്ടുകലകളുടെ പ്രൗഢ പാരമ്പര്യം കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കലാസമ്പന്നമാക്കുന്നുവെന്നും പ്രശസ്ത സംഗീത സംവിധായകൻ ജയ്സൺ ജെ നായർ പറഞ്ഞു. ഒരാളുടെ ഉള്ളിലെ ആശയം മറ്റുള്ളവരിലേക്ക് ഹൃദ്യമായി പകർന്നു നൽകുക എന്നതാണ് കലയുടെ അടിസ്ഥാന ലക്ഷ്യം.
കേരളത്തിന്റെ തനത് ചൊല്ലുകളിലും താളങ്ങളിലും നമ്മുടെ സാംസ്കാരിക പാരമ്പര്യം ഉൾച്ചേർന്നിരിക്കുന്നു. തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ വ്യത്യസ്തങ്ങളായ കലകൾ കൊണ്ട് സമ്പന്നമായതാണ് ലോകത്തിന് മുൻപിൽ മലയാളിയെ വ്യത്യസ്തനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടപ്പൂര് പബ്ലിക് ലൈബ്രറിയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എൻ.കെ. മോഹനൻ സ്മാരക അഖില കേരള പ്രസംഗ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗ്രാമീണ വായനശാലകളും കേരള നവോത്ഥാനവും’ എന്ന വിഷയത്തിൽ നടന്ന മത്സരത്തിൽ ലയാ ജോബി (സെന്റ് മേരീസ് എച്ച്.എസ്.എസ്, പാലാ), നിബിൻ ഷെറഫ് (എം.ഡി സെമിനാരി എച്ച്.എസ്.എസ്, കോട്ടയം), ആൻ മേരി തോമസ് (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്, അതിരമ്പുഴ) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് റിപ്പബ്ലിക് സദസ്സ് ഉദ്ഘാടനം ചെയ്തു. ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിൽ ഗ്രാമീണ വായനശാലകൾ മതേതരത്വത്തിന്റെ പൊതുഇടങ്ങളാണെന്നും മാനവികതയെ തലമുറകൾക്ക് കൈമാറുന്ന പ്രക്രിയയാണ് ലൈബ്രറികൾ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് വി.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രറി സെക്രട്ടറി പി.ഡി. ജോർജ് സ്വാഗതം ആശംസിച്ചു. താലൂക്ക് കൗൺസിൽ അംഗം സി.എസ്. ബൈജു, ചിന്നു സുരേന്ദ്രൻ, ആര്യ വിജയൻ, മറിയാമ്മ ആൻഡ്രൂസ്, അനറ്റ് ട്രീസ ജോസഫ്, കെ. ജെ വിനോദ് എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് ലൈബ്രറി ഭാരവാഹികളായ ശശി കടപ്പൂര്, സ്മിത സനോജ്, ദിവ്യ ആനന്ദ്, പി.ജി ബിന്ദു, ബിജു ഡി. മോഹൻ, ഡി. പ്രസാദ്, എസ്. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.






