നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എം.സ്വരാജിനെതിരെ പ്രചാരണത്തിന് ആശാ പ്രവർത്തകർ രംഗത്ത്. രാവിലെ നഗരത്തിൽ പ്രകടനത്തിനു ശേഷം ഉച്ചയ്ക്കു ശേഷം ഭവനസന്ദർശനം ഉൾപ്പെടെ സജീവമായി പ്രചാരണത്തിനിറങ്ങാനാണ് ആശാ പ്രവർത്തകരുടെ തീരുമാനം.
വോട്ടു ചെയ്തു വിജയിപ്പിച്ചവർ എന്താണ് തിരിച്ചു തന്നതെന്നും, ഇവർക്ക് വോട്ട് ചെയ്തിട്ട് എന്താണ് ഉപകാരമെന്നുമാണ് ആശമാർ ചോദിക്കുന്നത്. അതിനിടെ ഇടത് അനുകൂല ആശാ പ്രവർത്തകരെ ഭവനസന്ദർശനത്തിനു രംഗത്തിറക്കി ഈ പ്രചാരണത്തിന്റെ മുനയൊടിക്കാനാണ് ഇടതു പ്രവർത്തകരുടെ ശ്രമം.
അതേസമയം യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മരുതയിലും കരുളായിയിലുമാണ് ഇന്നു പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ.സി.വേണുഗോപാൽ എംപി അടക്കമുള്ള നേതാക്കളാണ് വ്യാഴാഴ്ച യുഡിഎഫിനായി പ്രചാരണരംഗത്തുള്ളത്. കൊടിക്കുന്നിൽ സുരേഷ് എംപി, അടൂർ പ്രകാശ് എംപി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ.സുധാകരൻ, രമേശ് ചെന്നിത്തല, ഇ.ടി.മുഹമ്മദ് ബഷീർ എംപി, എം.എം.ഹസൻ തുടങ്ങിയ നേതാക്കൾ വിവിധ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും.
ഇടത് സ്ഥാനാർഥി എം സ്വരാജ് വൈകിട്ട് മൂന്നിന് നിലമ്പൂർ നഗരത്തിൽ വിദ്യാർഥി റാലിയിലും എം.സ്വരാജ് പങ്കെടുക്കും. ഏഴു മന്ത്രിമാരാണ് വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. ‘വേണം വികസനം, വേണ്ട ഭീകരത’ എന്ന പേരിൽ എൻഡിഎ സ്ഥാനാർഥിയുടെ പ്രചാരണാർഥം യുവമോർച്ച നൈറ്റ് മാർച്ച് ഇന്ന് നിലമ്പൂരിൽ നടത്തും. വഴിക്കടവ് പഞ്ചായത്തിലാണ് എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണം.






