തിരുവനന്തപുരം: നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവറെ മണിക്കൂറുകൾക്കകം പിടികൂടി പൊലീസ്. കോട്ടാർ സ്വദേശിയായ യോഗേഷ് കുമാർ (32) ആണു പിടിയിലായത്. ഉത്സവ സമയങ്ങളിൽ കച്ചവടത്തിനായി വന്ന മധ്യപ്രദേശ് സ്വദേശികളുടെ മകളെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്.
ശനിയാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങാൻ കുടുംബം നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോളാണ്, ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ ഓട്ടോയിലേക്ക് കയറ്റിക്കൊണ്ടുപോയത്.
രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിസര പ്രദേശങ്ങളിലെ സിസി ടിവി പരിശോധിച്ചു. ഇതോടെ പ്രതി കുട്ടിയുമായി ഓട്ടോയിൽ പോകുന്നതായി വ്യക്തമായി. പിന്നാലെ നടത്തിയ തിരച്ചിലിൽ നാഗർകോവിലിന് സമീപമുള്ള ഇരച്ചക്കുളം വനപ്രദേശത്ത് നിന്നും കുട്ടിയെ സുരക്ഷിതമായി കണ്ടെത്തി.



