തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനു ലഭിച്ച വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് പുരസ്കാരത്തെ ചൊല്ലി സൈബിറടത്തിൽ വിവാദം കൊഴുക്കുന്നു. സിപിഎം നേതാക്കളും പ്രവർത്തകരും ആര്യയെ അഭിനന്ദന പോസ്റ്റുകൾ കൊണ്ട് മൂടുമ്പോൾ എതിരാളികൾ പറയുന്നത് പണം കൊടുത്ത് വാങ്ങിയ അംഗീകാരം എന്നാണ്.
ലണ്ടനിലെ ‘വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ്’ എന്ന സംഘടനയാണ് ആര്യ രാജേന്ദ്രന് പുരസ്കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസമാണ് ലണ്ടനിലെത്തി ആര്യ പുരസ്കാരം സ്വീകരിച്ചത്. കോർപ്പറേഷന്റെ സുസ്ഥിര വികസന സംരംഭങ്ങളെ മുൻനിർത്തിയാണ് അവാർഡ്. ‘തിരുവനന്തപുരം നഗരസഭ നടപ്പാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സ് സംഘടിപ്പിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്, മേയർ എന്ന നിലയിൽ ഞാൻ ഏറ്റുവാങ്ങുകയാണ്. പ്രസ്ഥാനത്തിനും ജനങ്ങൾക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു.’- പുരസ്കാരം ഏറ്റുവാങ്ങിയ ചിത്രം സഹിതം ആര്യാ രാജേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. അതിന് പിന്നാലെ മന്ത്രിമാർ ഉൾപ്പടെയുള്ള സിപിഎം നേതാക്കളും പ്രവർത്തകരും ഈ ചിത്രം വ്യാപകമായി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ചു.
ഇന്ത്യാക്കാരൻ സ്ഥാപക പ്രസിഡന്റും സിഇഒയും ആയ സംഘടനയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ്. സംഘടന ബ്രിട്ടീഷ് പാർലമെൻ്റ് ഹാൾ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങിന് ഹൗസ് കോമൻസുമായി ഒരു ബന്ധവുമില്ലെന്ന ആരോപണമാണ് എതിരാളികൾ പങ്കുവയ്ക്കുന്നത്. പണം കൊടുത്ത് സംഘടിപ്പിച്ചെടുത്ത അവാർഡ് ആണിതെന്നും ഇവർ സമർഥിക്കുന്നു.
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ നിന്ന് ഓഗസ്റ്റ് 22-ന് ലഭിച്ച ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ മേയറുടെ സന്ദർശനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഔദ്യോഗിക അനുമതി നൽകിയിരുന്നു. പുത്തരിക്കണ്ടത്ത് ആറായിരത്തിലധികം കുട്ടികളെ ഉൾപ്പെടുത്തി സീഡ് ബോൾ ക്യാമ്പയിനാണ് അംഗീകാരത്തിന് അർഹമായതെന്നും മേയർക്ക് വിമാന യാത്രയ്ക്കുള്ള അനുമതിയും യാത്രാ ചെലവും നഗരസഭയുടെ ഫണ്ടിൽ നിന്ന് അനുവദിക്കുകയും ചെയ്തിരുന്നു. അത്രയൊന്നും പ്രാധാന്യമില്ലാത്ത അന്താരാഷ്ട്ര പുരസ്കാരങ്ങൾ സ്വീകരിക്കാൻ വിദേശയാത്രകൾക്കായി പൊതുപണം ചെലവാക്കുന്നത് ശരിയല്ലെന്നും ഭൂരിപക്ഷം പേരും പറയുന്നു. 2020ൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന റെക്കോർഡും ആര്യ സ്വന്തമാക്കിയിരുന്നു.






