തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പൊലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരോട് ചില പോലീസുകാർ അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് നിർദേശം.
കഴിഞ്ഞ ദിവസം ചേർന്ന ശബരിമല അവലോകനയോഗത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മണ്ഡല-മകരവിളക്ക് കാലത്ത് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർക്ക് ഭക്തരോട് എങ്ങനെ പെരുമാറണമെന്നതിൽ പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതിനായി പത്തനംതിട്ട എസ്.പി. ആർ. ആനന്ദിനെ ചുമതലപ്പെടുത്തി.
തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഭക്തരെ തള്ളിനീക്കുകയും വടി ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് ഭക്തരെ ‘സ്വാമി’ എന്ന് അഭിസംബോധന ചെയ്യണമെന്നും തിരക്ക് നിയന്ത്രിക്കാൻ വടി ഉപയോഗിക്കരുതെന്നും പൊലീസിന് നേരത്തെ നിർദേശം നൽകിയിരുന്നു.
അതേസമയം, ശബരിമല ഡ്യൂട്ടിയിൽ പൊലീസിന്റെ സേവനത്തിന് മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. വലിയ തിരക്കിനിടയിലും ക്ഷമയോടെ ക്രമീകരണങ്ങൾ നടത്തുകയും വഴിതെറ്റുന്നവരെയും അവശരായവരെയും സഹായിക്കുകയും ചെയ്യുന്ന പൊലീസുകാരെക്കുറിച്ച് ഭക്തർ നല്ല അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.












