തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്ക് പുതിയ വാതിൽ തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. രാവിലെ 10.45ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും.
വിഴിഞ്ഞം എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ നിർണായക മുന്നേറ്റമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാനും ഗതാഗത സമയത്തിൽ വലിയ ലാഭമുണ്ടാക്കാനും ഇതുവഴി സാധിക്കും. പുതിയ അന്താരാഷ്ട്ര വിപണികളിലേക്ക് കേരളത്തിന്റെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ അവസരവും ലഭിക്കും.
അതേസമയം, സംസ്ഥാന സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിക്കും ഇന്ന് തുടക്കമാകും. 400 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി 600 കിലോമീറ്റർ ദൈർഘ്യമുള്ള കേരള തീരപ്രദേശത്തെ പോർട്ട് സിറ്റിയായി വികസിപ്പിക്കുകയാണ് ലക്ഷ്യം. എട്ട് വ്യാവസായിക ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും പദ്ധതിയിൽ ഉൾപ്പെടും. കേരളത്തെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പായാണ് മിഷൻ സമുദ്രയെ സർക്കാർ കാണുന്നത്.
നിലവിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ തുറമുഖങ്ങൾ വഴി പാശ്ചാത്യ വിപണികളിലേക്ക് ചരക്കുകൾ അയക്കുന്ന കേരളത്തിലെ വ്യാപാരികൾക്ക് ഇനി വിഴിഞ്ഞം വഴി നേരിട്ട് ചരക്കുനീക്കം നടത്താനാകും. ഇതോടെ കയറ്റുമതി-ഇറക്കുമതി രംഗത്ത് സമയവും ചെലവും കുറയ്ക്കുന്നതിനൊപ്പം കേരളത്തിന്റെ വ്യാപാര സാധ്യതകളും കൂടുതൽ വിപുലമാകുമെന്നാണ് പ്രതീക്ഷ.












