ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 16 വയസിന് താഴെയുള്ള കുട്ടികളെയാണ് പുതിയ നിയന്ത്രണങ്ങൾ ബാധിക്കുക. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ഈ നിർണായക തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകയും അവരെ വീണ്ടും വായനയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന പ്രതികൂല സ്വാധീനങ്ങൾ കുറയ്ക്കാനാണ് സർക്കാർ നടപടി.
പുതിയ തീരുമാനപ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ വിലക്ക് ഏർപ്പെടുത്തും. കുട്ടികളുടെ പെരുമാറ്റത്തിലും മാനസികാരോഗ്യത്തിലും ഉണ്ടാകുന്ന നെഗറ്റീവ് സ്വാധീനങ്ങൾ തടയാൻ ഇത് സഹായിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ബജറ്റിന് മുന്നോടിയായി കർണാടകയിലെ വൈസ് ചാൻസലർമാരുമായി നടത്തിയ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. തുടർന്ന് സർക്കാർ “മൊബൈൽ താഴെ വയ്ക്കൂ, പുസ്തകം എടുക്കൂ” എന്ന ക്യാമ്പെയ്ൻ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം കുട്ടികളുടെ മൊബൈൽ ഉപയോഗത്തെ കുറിച്ച് ഇത്തരമൊരു നിയന്ത്രണം പ്രഖ്യാപിക്കുന്നത്.






