കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെ പിടികൂടി. ‘ബിപ്ലബ് സോറൻ’ എന്ന പേരിലുള്ള വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബംഗാളിലെ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയതായി കണ്ടെത്തി.
തന്ത്രപ്രധാന മേഖലയായ നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ഒരു വർഷത്തോളമായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
നാവികസേന ഉദ്യോഗസ്ഥർ നടത്തിയ വിശദമായ ചോദ്യം ചെയ്യലിനിടെ ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയത്. തുടർന്ന് ഇയാളെ പയ്യന്നൂർ പൊലീസിന് കൈമാറി.
സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ഇയാൾ വ്യാജ രേഖകൾ ഉപയോഗിച്ച് നാവിക അക്കാദമിയിൽ ജോലി നേടിയതിന്റെ സാഹചര്യങ്ങളും രേഖകൾ തയ്യാറാക്കാൻ സഹായിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ, രണ്ട് ദിവസം മുൻപ് കണ്ണൂരിലെ ഒരു സ്പായിൽ നിന്ന് അഞ്ച് ബംഗ്ലാദേശി യുവതികളെയും പൊലീസ് പിടികൂടിയിരുന്നു. വ്യാജ ഇന്ത്യൻ രേഖകൾ ഉപയോഗിച്ച് താമസിച്ചിരുന്ന ഇവരെ പരിശോധനയ്ക്കിടെയാണ് പൊലീസ് പിടികൂടിയത്.


