കൊച്ചി: തിരുവോണം ബമ്പർ ലോട്ടറിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. സെപ്റ്റംബർ 26ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന തിരുവോണം ബമ്പറിന്റെ പേരിൽ എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതര സംസ്ഥാനക്കാരാണ് തട്ടിപ്പിനിരയായവരിൽ കൂടുതലെന്നാണ് വിവരം.
500 രൂപ വിലയുള്ള തിരുവോണം ബമ്പർ ടിക്കറ്റ് 149 രൂപയ്ക്ക് ലഭിക്കുമെന്ന വാഗ്ദാനം നൽകിയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തട്ടിപ്പ് നടത്തുന്നത്. വ്യാജ ടിക്കറ്റുകളിൽ യഥാർഥ സമ്മാനത്തുകയായ 30 കോടിക്ക് പകരം 25 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചെന്ന് അറിയിച്ച് ഫോൺകോൾ എത്തുന്നതാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. സമ്മാനത്തുക ലഭിക്കുന്നതിന് രജിസ്ട്രേഷൻ ഫീസോ മറ്റ് ചാർജുകളോ അടയ്ക്കണമെന്ന് ആവശ്യപ്പെടും. പണം കൈമാറിയതിന് ശേഷമാണ് പലരും തട്ടിപ്പിനിരയായ വിവരം തിരിച്ചറിയുന്നത്.
കേരള ലോട്ടറിയുടെ പേരിൽ തമിഴ്നാട്ടിൽ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി തമിഴ്നാട് സ്വദേശി മുരുകൻ പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നതെന്നും ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചതായി അറിയിച്ച് ഫോൺ വിളി വരുന്നതായും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രം ലോട്ടറി ടിക്കറ്റുകൾ വാങ്ങണമെന്നും ഇത്തരം ഓൺലൈൻ വാഗ്ദാനങ്ങളിൽ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.


