എറണാകുളം: ബന്ധുക്കളായ യുവതിയെയും യുവാവിനെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്.
കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരെയും കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും അന്വേഷണം നടത്തിവരികയും ചെയ്തു. ഇതിനിടെയാണ് ഇരുവരെയും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 1.45ഓടെയാണ് അപകടം നടന്നത്. തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രെയിനിന് പിന്നാലെയാണ് ഇരുവരെയും പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ചേർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇരുവരും എന്തിനാണ് നാടുവിട്ടെത്തിയതെന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.












