സാമ്പത്തിക വര്‍ഷത്തിന്റെ അവസാന വാരത്തില്‍ ബാങ്കിംഗ് മേഖലയില്‍ പ്രതിഷേധ സമരം. മാര്‍ച്ച് 24,25 (തിങ്കള്‍, ചൊവ്വ) തീയതികളിലാണ് ബാങ്ക് ജീവനക്കാരുടെ നിരവധി സംഘടനകള്‍ ചേര്‍ന്ന് സംയുക്ത പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ചത്തെ അവധി ദിവസം കൂടി കണക്കാക്കുമ്പോൾ മൂന്നു ദിവസം ബാങ്ക് ഇടപാടുകളില്‍ തടസം നേരിടും. ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.
യുണൈറ്റഡ് ഫോറം ഫോര്‍ ബാങ്ക് യൂണിയന്‍സ് ആണ് രാജ്യ വ്യാപകമായ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ തസ്തികകളിലും കൂടുതല്‍ നിയമനം നടത്തുക, താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിംഗ് മേഖലയില്‍ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ 5 ദിവസമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഈ മാസം 31 ന് പൊതു അവധിയാണെങ്കിലും സാമ്പത്തിക വര്‍ഷത്തിലെ അവസാന പ്രവൃത്തി ദിനത്തില്‍ ജീവനക്കാര്‍ ബാങ്കില്‍ എത്തണമെന്ന് ആര്‍ബിഐ നിർദേശിച്ചിട്ടുണ്ട്.






