വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ ചർച്ചക്കളത്തിലേക്ക് ആലപ്പുഴ ജില്ലയും കടന്നുവരുന്നു. സിപിഎമ്മിനേയും ഇടതുപക്ഷത്തേയും സംബന്ധിച്ച് അങ്ങനെയങ്ങ് വിട്ടുകൊടുക്കാവുന്ന ജില്ലയല്ല ആലപ്പുഴ. സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് പോരിന് കളം തുറന്നു കഴിഞ്ഞു. കേവലം തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതല്ല, ഭാവിയിലെ ആലപ്പുഴയിലെ പാർട്ടിയെ കരുത്തുറ്റതാക്കി വളർത്തിയെടുക്കുക എന്നതും സിപിഎമ്മിന്റെ ലക്ഷ്യമാണ്.
ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കുമെന്നാണ് നിലവിലെ തീരുമാനം. അരൂരിൽ ദലീമ അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ നാസറാണ് പരിഗണനയിലുള്ളത്. കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭ മാറിയേക്കും. കായംകുളത്ത് ബാബു ജാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അമ്പലപ്പുഴയിൽ എച്ച് സലാം, ആലപ്പുഴ ചിത്തരഞ്ചൻ എന്നിവരെയാണ് പരിഗണിക്കുന്നത്. നാസറിന്റെ പേര് കായംകുളത്തും അരൂരിലും നിർദേശിക്കപ്പെട്ടു. ഇതിൽ പ്രതിഭയ്ക്ക് മത്സരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ടേം വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടിവരും.
എന്നാൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഇതൊന്നുമല്ല, മുൻ മന്ത്രി ജി സുധാകരനെ വിദഗ്ധമായി ഒഴിവാക്കി എന്നതാണ്. സുധാകരനെ ആദ്യ ചർച്ചകളിൽ കാര്യമായി പരിഗണിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ച ലിസ്റ്റിൽ അദ്ദേഹമില്ല. മത്സരിക്കാനുള്ള താൽപര്യം പല രീതിയിൽ പ്രകടിപ്പിച്ചിട്ടുള്ള സുധാകരൻ ഇനി സിപിഎമ്മിന് തലവേദനയാകുമോ എന്ന് കണ്ടറിയണം, അങ്ങനെയൊരു ട്രാക്ക് റെക്കോർഡും അദ്ദേഹത്തിനുണ്ടെന്നുള്ളത് ചേർത്ത് വായിക്കാം. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയോട് സുധാകരൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നത് വാർത്തയായിരുന്നു. ജില്ലയിലെ ഏതു സീറ്റിൽ മത്സരിച്ചാലും ജയിക്കുമെന്ന് പരസ്യമായി പറഞ്ഞയാളെ ഒഴിവാക്കാൻ മാത്രമുള്ള ആത്മവിശ്വാസം ഇത്തവണ ആലപ്പുഴയിൽ സിപിഎമ്മിനുണ്ട്.
മുൻ മന്ത്രി തോമസ് ഐസക്കിന് മുന്നിലും വാതിലുകൾ ഏകദേശം അടഞ്ഞ മട്ടാണ്. പണ്ടൊരിക്കൽ കേരളം മുഴുവൻ കൈവിട്ടപ്പോഴും തങ്ങൾക്ക് പിടിച്ചു നിൽക്കാൻ കനലൊരു തരി ബാക്കി വെച്ച് തന്ന ചരിത്രമുള്ള ആലപ്പുഴ ഇത്തവണയും കൈവിടില്ലെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.






