കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേര് ഉടൻ പുറത്തു വിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിൽ സാധാരണ 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കാലതാമസമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്.
നിലമ്പൂരില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നു. എണ്ണായിരത്തില്‍ അധികം വോട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. ഏതു സമയത്ത് തിരഞ്ഞെടുപ്പ് നടന്നാലും നേരിടാന്‍ യുഡിഎഫ് തയാറാണ്. നഷ്ടപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.
എല്ലാവരുമായും സംസാരിച്ച് തീരുമാനം പ്രഖ്യാപിക്കാന്‍ യുഡിഎഫ് നേതൃത്വം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലമ്പൂരില്‍ എംഎല്‍എ ആയിരുന്ന . അന്‍വര്‍ യുഡിഎഫുമായി പൂര്‍ണമായും സഹകരിക്കും. യുഡിഎഫ് പ്രഖ്യാപിക്കുന്ന ഏത് സ്ഥാനാര്‍ഥിക്കും പിന്തുണ നല്‍കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.






